ഹൈബിക്കെതിരെ എറണാകുളത്ത് മത്സരിക്കാൻ സരിത; നാമനിർദേശ പത്രിക കളക്‌ട്രേറ്റിലെത്തി വാങ്ങി

വെള്ളി, 29 മാര്‍ച്ച് 2019 (10:58 IST)
ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സരിത എസ് നായര്‍. എറണാകുളം മണ്ഡലത്തില്‍ ഹൈബി ഈഡാനെതിരായാവും താന്‍ മത്സരിക്കുകയെന്നും അവര്‍ അറിയിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്‍റെ ഭാഗമായി എറണാകുളം കളക്ട്രേറ്റിലെത്തിയ സരിത നാമനിര്‍ദേശ പത്രിക വാങ്ങി മടങ്ങി.
 
കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പന്ത്രണ്ടോളം നേതാക്കള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മെയിലുകളും ഫാക്സുകളും അയക്കുന്നുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും തനിക്ക് മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാവാന്‍ മത്സരിക്കുന്ന ആള്‍ ഇങ്ങനെയാണോ ഒരു സ്ത്രീയുടെ പരാതിയോട് പ്രതികരിക്കേണ്ടതെന്നും സരിതാ എസ് ചോദിച്ചു.
 
എല്ലാ തെര‍ഞ്ഞെടുപ്പ് കാലത്തും തട്ടിപ്പുകാരി എന്ന് പറഞ്ഞ് പാര്‍ട്ടിക്കാര്‍ തന്നെ ആക്ഷേപിക്കുകയാണ്. എന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി എഫ്ഐആര്‍ ഇട്ട ആളുകള്‍ ഇക്കുറി ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ഈ നടപടിയെ ഒന്നു ചോദ്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്. അല്ലാതെ ജയിച്ച് എംപിയായി പാര്‍ലമെന്‍റില്‍ പോയി ഇരിക്കാനല്ലെന്നും സരിത എസ് നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. സോളാര്‍ കേസിലെ പ്രതികള്‍ ആരെങ്കിലും മത്സരിക്കാനിറങ്ങിയാല്‍ അവര്‍ക്കെതിരെ മത്സരിക്കുമെന്ന് സരിത നേരത്തെ വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍