കോൺഗ്രസ് സ്ഥാനാർത്ഥികൾ ഇനിയും മാറുമോ?; ഏഴാം പട്ടികയിലും വയനാടും വടകരയും ഇല്ല

ശനി, 23 മാര്‍ച്ച് 2019 (11:10 IST)
ലോക്സഭാ തെരഞ്ഞെടുപ്പിനുളള കോൺഗ്രസിന്റെ ഏഴാമത്തെ സ്ഥാനാർത്ഥി പട്ടികയിലും കേരളത്തിലെ വയനാട്, വടകര മണ്ഡലങ്ങൾ ഇടംപിടിച്ചില്ല. വടകരയിൽ കെ മുരളീധരനും വയനാട്ടിൽ ടി സിദ്ദിഖും പ്രചരണത്തിൽ ഏറെ മുന്നോട്ടുപോയി കഴിഞ്ഞു. ഈ അവസ്ഥയിലാണ് നേതാക്കളെയും പ്രവർത്തകരെയും ആശയക്കുഴപ്പത്തിലാക്കി നേതൃത്വം വയനാടും വടകരയുമില്ലാതെ പുതിയ പട്ടിക പുറത്തിറക്കിയത്. 
 
എന്നാൽ ഇരുവരെയും ഇതുവരെ ഔദ്യോഗികമായി സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിട്ടില്ല. പ്രഖ്യാപനം വരും മുൻപ്  സംസ്ഥാന ഘടകം ഇതിൽ സ്ഥിരീകരണം നൽകിയത് എഐ‌സിസിക്ക് അതൃപ്തിയുളളതായി നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ കോൺഗ്രസ് കേന്ദ്രനേതാക്കൾ തന്നെ ഈ വാർത്തകൾ നിഷേധിച്ചിരുന്നു. സ്ഥാനാർത്ഥിയായി അംഗീകരിച്ചുകൊണ്ടുളള കത്ത് ലഭിച്ചിട്ടുണ്ടെന്ന് കെ മുരളീധരൻ വ്യക്തമാക്കുകയും ചെയ്തു. 
 
എന്നാൽ എന്നിട്ടും പ്രഖ്യാപനം വൈകുന്നത് എന്ത് എന്ന ചോദ്യമാണ് സംസ്ഥാനത്തെ ചില നേതാക്കളും പ്രവർത്തകരും ഉന്നയിക്കുന്നത്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ശേഷം മാറ്റിയ ചരിത്രം സംസ്ഥാനത്തുണ്ട്. ഇതു ആവർത്തിക്കാനുളള സാധ്യതയൊന്നും ഇല്ലെങ്കിലും ആശയക്കുഴപ്പം നീട്ടിക്കൊണ്ടുപോവേണ്ടിയിരുന്നില്ലെന്ന് അവർ പറയുന്നു. കോൺഗ്രസിന്റെ ഉറച്ച സീറ്റായ വയനാട്ടിൽ ചില കേന്ദ്രനേതാക്കൾക്കു മത്സരമോഹമുണ്ടായിരുന്നു എന്ന കാര്യവും പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്. 
 
ഉത്തർപ്രദേശിലെ സ്ഥാനാർത്ഥികളാണ് പാർട്ടി ഇന്നലെ രാത്രി പുറത്തിറക്കിയ ഏഴാം പട്ടികയിൽ പ്രധാനമായുളളത്. യുപിസിസി അധ്യക്ഷൻ രാജ് ബബ്ബാർ ഫത്തേപുർ സിക്രിക്കു പകരം മൊറാബാദിൽനിന്നും മത്സരിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍