ഓണം മലയാളിയുടെ ദേശീയോത്സവം

WD
“ലോകത്തിന്‍റെ ഏതു കോണില്‍ ചെന്നാലും ഒരു മലയാളിയെ കാണാന്‍ സാധിക്കും”, ഇത് അതിശയോക്തി കലര്‍ന്ന ഒരു പ്രയോഗമായിരിക്കാം. എന്നാല്‍ ഒരു കാര്യം സത്യമാണ്, ലോകത്തിന്‍റെ ഏതു മൂലയില്‍ ആയിരുന്നാലും മലയാളിക്ക് ഓണം പൊന്നോണം തന്നെ!

പുരാവൃത്തം

കേരളം ഭരിച്ചിരുന്ന അസുരരാജാവായ മഹാബലിയെ വാമനാവതാരം പൂണ്ട മഹാവിഷ്ണു പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി. വര്‍ഷത്തിലൊരിക്കല്‍ പ്രജകളെ കാണാന്‍ മഹാവിഷ്ണു ബലിക്ക് വരം വല്‍കി. മഹാബലി നാടുകാണാനെത്തുന്ന ദിവസമാണ് തിരുവോണം. ഇതാണ് ഓണത്തിന്‍റെ പുരാവൃത്തവും ഐതീഹ്യവും.

ഈ യുഗത്തിലെ ഇന്ദ്രന്‍റെ സ്ഥാനം ഒഴിയുമ്പോള്‍ അടുത്ത ഇന്ദ്രനായി അവരോധിക്കപ്പെടാനുള്ള അനുഗ്രഹവും വിഷ്ണു മഹാബലിക്ക് നല്‍കിയിട്ടുണ്ട്.

ദശാവതാരങ്ങളില്‍ മഹാവിഷ്ണു സ്വീകരിച്ച ആദ്യത്തെ മനുഷ്യരൂപം വാമനന്‍റേതാണ്. കൃഷ്ണാവതാരത്തിന് മുന്‍പ് വാമനന്‍ മാത്രമാണ്"വിശ്വരൂപം' കാണിച്ചിട്ടുള്ളത്. ദ്വാപരയുഗത്തില്‍ അര്‍ജുനന്‍ വിശ്വരൂപം കാണുന്നതിനു മുന്‍പ് ത്രേതായുഗത്തില്‍ മഹാബലി ഭഗവന്‍റെ വിശ്വരൂപം കണ്ടിരുന്നു.

പുരാണങ്ങളില്‍ വാമനാവതാരത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. വാമനാവതാരം സംഭവിച്ചത് രണ്ടാംയുഗമായ ത്രേതായുഗത്തിലാണ്. ലോകം കണ്ടതില്‍ വച്ച് ഏറ്റവും നീതിമാനും സത്യസന്ധനും ശ്രേഷ്ഠനുമായ രാജാവായിരുന്നു മഹാബലിയെന്ന് പുരാണങ്ങള്‍ പറയുന്നു. കേരളമായിരുന്നു മഹാബലിയുടെ പ്രധാന ഭരണകേന്ദ്രം.

WDWD
പരിണാമ സിദ്ധാന്തമനുസരിച്ച് മനുഷ്യന്‍റെ ബോധതലം ഉരുത്തിരിയുന്ന പ്രാക്തനാവസ്ഥയെയാണ് വാമനന്‍ പ്രതിനിധീകരിക്കുന്നത് എന്നൊരു വാദമുണ്ട്.പരിണാമ സിദ്ധാന്തത്തിന്‍റെ കണ്ണിലൂടെ നോക്കിയാല്‍ അതു ശരിയാണ്.

എന്നാല്‍ ഏല്ലാതരത്തിലും പൂര്‍ണ്ണതയും കായികശക്തിയും ഉള്ള മഹാബലി എങ്ങനെ ഉണ്ടായി? എല്ലാം കഥയല്ലേ എന്നു കരുതി സമാധാനിക്കാം.

ഓണത്തിന് പ്രജകളെ കാണാന്‍ മഹാബലിയെത്തുന്പോള്‍ മനോദുഃഖമുളവാക്കുന്നതൊന്നും അദ്ദേഹം ദര്‍ശിക്കരുതെന്ന് മലയാളികള്‍ ആഗ്രഹിക്കുന്നു.

എല്ലാ ദുരിതങ്ങള്‍ക്കുമവധി കൊടുത്ത്, മലയാളികള്‍ ഓണമാഘോഷിക്കുന്നതിന് കാരണവും അതാണ്. "കാണം വിറ്റും ഓണമുണ്ണണം' എന്ന പ്രയോഗത്തിന്‍റെ അടിസ്ഥാന വികാരവുമിതാണ്.