കൊല്ലത്ത് കാണാതായ ഏഴുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി‍; അമ്മയുടെ സഹോദരീ ഭര്‍ത്താവ് അറസ്റ്റില്‍

വ്യാഴം, 28 സെപ്‌റ്റംബര്‍ 2017 (10:27 IST)
കുളത്തൂപുഴയില്‍ നിന്ന് കാണാതായ ഏഴ് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ അടുത്ത ബന്ധുവായ രാജേഷ് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച ട്യൂഷനു പോയതിനു ശേഷമാണ് ശ്രീലക്ഷ്മിയെ കാണാതായത്. തുടര്‍ന്നു നടത്തിയ തിരച്ചിലിനൊടുവിലാണ് കുളത്തൂപ്പുഴയ്ക്കു സമീപമുളള റബര്‍പുരയില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.  
 
കുട്ടിയുടെ അമ്മയുടെ സഹോദരീ ഭര്‍ത്താവാണ് അറസ്റ്റിലായ രാജേഷ്. ഇയാള്‍ക്കൊപ്പമായിരുന്നു കഴിഞ്ഞ ദിവസം കുട്ടി ട്യൂഷന്‍ ക്ലാസിലേക്ക് പോയത്. പിന്നീടാണ് ഇരുവരേയും കാണാതായത്. തുടര്‍ന്ന് കുട്ടിയുടെ അമ്മ ഏരൂര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വ്യാപകമായി അന്വേഷണം നടത്തുകയും ഇരുവരുടേയും ഫോട്ടോ സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. 
 
കുട്ടി രാജേഷിന്റെ കൂടെ ഏരൂർ ജംക്‌ഷനിലുള്ള ബസ് സ്റ്റോപ്പിൽ നിൽക്കുന്നതു സമീപസ്ഥാപനത്തിലെ സിസിടിവിയിൽ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് രാജേഷിനെ കുളത്തൂപുഴയ്ക്കു സമീപത്തുനിന്നു കസ്റ്റഡിയിലെടുത്തത്. ഇയാൾ നൽകിയ വിവരമനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ പീഡിപ്പിച്ച ശേഷമാണ് കൊലപാതകം നടത്തിയതെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍