ആദ്യം കോണ്‍ഗ്രസ് അനുഭാവി, ഇപ്പോള്‍ മോദീ ഭക്തനും ബിജെപിയുടെ ആത്മ മിത്രവും! - ഗുര്‍മീതെന്ന വമ്പന്‍ സ്രാവിന്റെ രക്ഷകര്‍ ഇവരാണ്

ശനി, 26 ഓഗസ്റ്റ് 2017 (09:04 IST)
ദേര സച്ചാ സൗദ തലവന്‍ റാം റഹീം സിങ് ബലാത്സംഗ കേസില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. പഞ്ചാബ്, ഹരിയാന സര്‍ക്കാരുകളില്‍ നിര്‍ണായക സ്വാധീനമുള്ള ഗുര്‍മീതിനെതിരായി കോടതി വിധി അങ്ങനെ ഉണ്ടായെന്ന അമ്പരപ്പിലാണ് അനുയായികള്‍. ആള്‍ദൈവത്തിനെതിരായ വിധിയില്‍ പ്രകോപിതരായ അനുയായികള്‍ ഇരു സംസ്ഥാനങ്ങളിലും അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്.
 
ഫേസ്ബുക്ക്, ട്വീറ്റര്‍ പ്രൊഫയിലുകളില്‍ ആത്മീയ നേതാവ്, ഗായകന്‍‍, സിനിമാ സംവിധായകന്‍‍, കലാസംവിധായകന്‍‍, സംഗീത സംവിധായകന്‍‍, എഴുത്തുകാരന്‍‍, തുടങ്ങി നിരവധി വിശേഷങ്ങളാണ് റാം റഹീം എഴുതിയിട്ടുള്ളത്. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം ഉള്ള വ്യക്തിയായിരുന്നു ഗുര്‍മീത്.
 
ആദ്യകാലങ്ങളില്‍ കോണ്‍ഗ്രസ്സിനൊപ്പം ആയിരുന്നു ഗുര്‍മീത് നിലകൊണ്ടിരുന്നത്. പഞ്ചാബിലെ വോട്ട് ബാങ്ക് തന്നെ ആയിരുന്നു ഇദ്ദേഹം. എന്നാല്‍ ദേശീയ രാഷ്ട്രീയം മാറി മറിഞ്ഞ് തുടങ്ങിയ 2014 ല്‍ ഗുര്‍മീത് ബിജെപിയുടെ കൂടെയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയ്ക്കും വലിയ പിന്തുണ ആയിരുന്നു ഗുര്‍മീത് സിങ് നടത്തിയത്. 
 
ബലാത്സംഗ കേസിനു പുറമേ കൊലപാതകം വൃഷണച്ഛേദം, മതവികാരം വ്രണപ്പെടുത്തല്‍ എന്നീ കേസുകളില്‍ പ്രതിയും കുറ്റാരോപിതനുമാണ് ഗുര്‍മീത്. 2002ല്‍ മാധ്യമ പ്രവര്‍ത്തകനായ രാം ചന്ദര്‍ ചത്രപതിയെ കൊലപ്പെടുത്തി എന്ന കേസില്‍ വിചാരണ നേരിടുന്നയാളാണ് ഗൂര്‍മീത് റാം റഹീം. 

വെബ്ദുനിയ വായിക്കുക