നികുതി വെട്ടിപ്പ് കേസ്: അമലപോള്‍ ചോദ്യം ചെയ്യലിന് ഹാജരാകാത്തത് ഇക്കാരണങ്ങളാല്‍

ചൊവ്വ, 19 ഡിസം‌ബര്‍ 2017 (14:29 IST)
വാഹന റജിസ്ട്രേഷൻ തട്ടിപ്പുകേസിൽ നടി അമലാ പോൾ ചോദ്യംചെയ്യലിന് ഹാജരായില്ല. ഇന്ന് ഹാജരാകാന്‍ താരത്തിനോട് ക്രൈംബ്രാഞ്ച് നിർദ്ദേശിച്ചിരുന്നുവെങ്കിലും ഷൂട്ടിങ് തിരക്കുകൾ മൂലം എത്താന്‍ സാധിക്കില്ലെന്നും ഹാജരാകുന്നതിന് കൂടുതൽ സമയം വേണമെന്നും അവർ അഭിഭാഷകൻ മുഖേന ആവശ്യപ്പെട്ടു.

ഇതേ കേസിൽ നടൻ ഫഹദ് ഫാസിലിനോടും ​സുരേഷ് ഗോപി എംപിയോടും ഹാജരാവാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. സുരേഷ് ഗോപി അടുത്ത ദിവസം ഹാജരാവും.

പുതുച്ചേരിയിലെ വ്യാജമേൽവിലാസത്തിൽ വാഹനങ്ങൾ റജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ച കേസിൽ മൊഴിയെടുക്കുന്നതിനായി തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തുള്ള ക്രൈം ബ്രാഞ്ച് ഓഫിസിൽ എത്താന്‍ ആവശ്യപ്പെട്ടാണ് ഇവര്‍ക്ക് നോട്ടിസ് നൽകിയിരുന്നത്.

അമല പോൾ 1.12 കോടി വില വരുന്ന ബെൻസ് എസ് ക്ലാസ് ചെന്നൈയിൽ നിന്ന് വാങ്ങിയ ശേഷം പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു.

കേസിൽ നടൻ ഫഹദ് കഴിഞ്ഞ ദിവസം ജില്ലാ സെഷൻസ് കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിനു ചൊവ്വാഴ്ച ഹാജരാകണമെന്നു ക്രൈം ബ്രാഞ്ച് നോട്ടിസ് നൽകിയിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു മുൻകൂർ ജാമ്യാപേക്ഷ. ജാമ്യാപേക്ഷ ബുധനാഴ്ചയാണ് പരിഗണിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍