സുരേഷ് ഗോപി പണി ഇരന്നു വാങ്ങി ? ഹൈക്കോടതിയിൽ പറഞ്ഞതെല്ലാം പച്ചക്കള്ളം !; റിപ്പോര്‍ട്ട് പുറത്ത്

ഞായര്‍, 17 ഡിസം‌ബര്‍ 2017 (16:32 IST)
വാഹന നികുതുവെട്ടിപ്പ് കേസില്‍ സുരേഷ് ഗോപി എംപി ഹൈക്കോടതിയില്‍ നിരത്തിയ വാദങ്ങളെല്ലാം തെറ്റാണെന്ന് പുതിയ റിപ്പോർട്ട്. 2009 മുതൽ പോണ്ടിച്ചേരിയിൽ വാടകയ്ക്കെടുത്ത ഫ്ലാറ്റിന്റെ വിലാസത്തിലാണ് വാഹനം രജിസ്റ്റർ ചെയ്തതെന്നായിരുന്നു സുരേഷ് ഗോപി കോടതിയെ അറിയിച്ചത്. എന്നാൽ വർഷങ്ങളായി വീട്ടുടമസ്ഥൻ തന്നെയാണ് ഈ ഫ്ലാറ്റിൽ താമസിക്കുന്നതെന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. 
 
പോണ്ടിച്ചേരി വാഹന രജിസ്ട്രേഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചപ്പോഴാണ് സുരേഷ് ഗോപി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കഴിഞ്ഞദിവസം ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയ്ക്കൊപ്പമായിരുന്നു മേല്‍പ്പറഞ്ഞ ഈ വിവരങ്ങളും നൽകിയിരുന്നത്.
 
പോണ്ടിച്ചേരി എല്ലെപുള്ളി ചാവടിയിലുള്ള കാർത്തിക് അപ്പാർട്ട്മെന്റ്സിൽ സി3എ ഫ്ലാറ്റിൽ 2009 മുതൽ താൻ വാടകയ്ക്ക് താമസിച്ചിരുന്നുവെന്ന് സുരേഷ് ഗോപി പറയുന്നു. ഇത് തെളിയിക്കുന്ന മുക്തിയാറും വാടക ചീട്ടും മുൻകൂർ ജാമ്യാപേക്ഷയോടൊപ്പം അദ്ദേഹം കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ സുരേഷ് ഗോപി നൽകിയ ഈ വിവരങ്ങള്‍ കള്ളമാണെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്.
 
സുരേഷ് ഗോപി വാടകയ്ക്ക് താമസിക്കുകയാണെന്ന് പറഞ്ഞ ആ ഫ്ലാറ്റിൽ അതിന്റെ ഉടമസ്ഥൻ തന്നെയാണ് വർഷങ്ങളായി താമസിക്കുന്നതെന്നും മാതൃഭൂമിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്ലാറ്റുടമയായ വെങ്കിടേശനും ഭാര്യ വിജയയുമാണ് ഇവിടെ താമസിക്കുന്നതെന്നും നിലവിൽ മകളുടെ ചികിത്സയ്ക്കായി ഇരുവരും തെങ്കാശിയിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍