V.D.Satheesan: സതീശന്‍ 'രാജാവ്' കളിക്കുന്നു, ആരെയും വിലയില്ല; യുഡിഎഫില്‍ പോര് രൂക്ഷം, സുധാകരനും ചെന്നിത്തലയ്ക്കും അതൃപ്തി

രേണുക വേണു

ചൊവ്വ, 3 ജൂണ്‍ 2025 (07:58 IST)
V.D.Satheesan: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ യുഡിഎഫിനുള്ളില്‍ പോര് രൂക്ഷം. പി.വി.അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ സാധിക്കാത്തത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ കഴിവുകേടാണെന്ന് മുസ്ലിം ലീഗ് നേതൃത്വം ആരോപിച്ചു. സതീശനെതിരെ ലീഗ് സംസ്ഥാന നേതൃത്വം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനോടു പരാതിപ്പെട്ടു. 
 
സതീശന്റെ തീരുമാനങ്ങള്‍ സ്വേച്ഛാധിപതിയെ പോലെയാണ്. മുന്നണിക്കുള്ളില്‍ രാജാവ് കളിക്കുകയാണ് സതീശന്‍ ചെയ്യുന്നത്. അന്‍വറിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അതിനു യാതൊരു വിലയും നല്‍കിയില്ല. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ആയതിനാല്‍ നിലമ്പൂരില്‍ ജയിക്കുക നിര്‍ണായകമാണ്. അത് മനസിലാക്കാതെ സ്വന്തം വാശി ജയിക്കാന്‍ വേണ്ടി ഒറ്റബുദ്ധി തീരുമാനങ്ങളാണ് സതീശന്‍ എടുക്കുന്നതെന്നും ലീഗ് കെ.സി.വേണുഗോപാലിനോടു അതൃപ്തി അറിയിച്ചു. 
 
യുഡിഎഫില്‍ കോണ്‍ഗ്രസിനു ഉള്ള അതേ അവകാശങ്ങളും അധികാരങ്ങളും ലീഗിനും ഉണ്ട്. തീരുമാനങ്ങളെടുക്കുമ്പോള്‍ മറ്റുള്ളവരെ കൂടി പരിഗണിക്കാന്‍ സതീശനു സാധിക്കണം. സതീശന്‍ ശൈലി മാറ്റുകയാണ് വേണ്ടതെന്നും ലീഗ് ആവശ്യപ്പെട്ടു. ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണ് ലീഗ് നേതാക്കള്‍ വേണുഗോപാലിനെ കണ്ടത്. അന്‍വറിനെ അനുനയിപ്പിക്കാന്‍ ലീഗ് നടത്തിയ മധ്യസ്ഥ ഇടപെടലിനെ സതീശന്‍ മാനിക്കാത്തതിലുള്ള അതൃപ്തിയും ലീഗ് നേതൃത്വം വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട്. 
 
അതേസമയം സതീശനെതിരെ കോണ്‍ഗ്രസിനുള്ളില്‍ ശക്തമായ അതൃപ്തി ഉണ്ടെന്നാണ് വിവരം. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ മുന്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ വിട്ടുനിന്നു. അന്‍വറിനെ ഒപ്പം കൂട്ടണമെന്നായിരുന്നു ഇരുവരുടെയും നിലപാട്. എന്നാല്‍ സതീശന്‍ ഇരുവരുടെയും അഭിപ്രായങ്ങള്‍ക്ക് വിലകൊടുത്തില്ല. അതിലുള്ള അതൃപ്തിയാണ് ഇരുവരും യുഡിഎഫ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍