തിരുവനന്തപുരം ജില്ലയില്‍ ഇന്ന് അര്‍ധരാത്രിമുതലുള്ള പ്രദേശിക നിയന്ത്രണങ്ങള്‍ ഇങ്ങനെ

ശ്രീനു എസ്

ബുധന്‍, 7 ജൂലൈ 2021 (19:10 IST)
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്നു മുതല്‍ ഒരാഴ്ച ജില്ലയില്‍ പ്രാദേശികാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ ജില്ലയെ എ, ബി, സി, ഡി എന്നിങ്ങനെ നാലു മേഖലകളായി തിരിച്ചാണു നിയന്ത്രണങ്ങളെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
 
തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബി കാറ്റഗറിയിലാണ്. ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, വര്‍ക്കല മുനിസിപ്പാലിറ്റികള്‍  സി കാറ്റഗറിലിയാണ്. എ, ബി കാറ്റഗറികളിലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ എല്ലാ സര്‍ക്കാര്‍ ഓഫിസുകളും കമ്പനികളും കമ്മിഷനുകളും കോര്‍പ്പറേഷനുകളും സ്വയംഭരണ സ്ഥാപനങ്ങളും 100% ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം. സി കാറ്റഗറിയില്‍പ്പെടുന്ന സ്ഥലങ്ങളില്‍ ഈ ഓഫിസുകള്‍ 50% ആളുകളെ ഉപയോഗിച്ചു പ്രവര്‍ത്തിക്കാം. ബാക്കിയുള്ളവര്‍ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ ജോലി ചെയ്യണം. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങള്‍ക്കു പുറമേ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ചൊവ്വ, വ്യാഴം ദിവസങ്ങളിലും പ്രവര്‍ത്തിക്കാം. ചൊവ്വ വ്യാഴം ദിവസങ്ങളില്‍ ഓഫിസ് ജോലികള്‍ മാത്രമേ പാടുള്ളൂ. പൊതുജനങ്ങള്‍ക്കു പ്രവേശനമുണ്ടാകില്ല.
 
എ, ബി കാറ്റഗറിയുള്ള തദ്ദേശ സ്ഥാപന പരിധിയില്‍ പരമാവധി 15 ആളുകളെ ഉള്‍പ്പെടുത്തിയുള്ള ചടങ്ങുകള്‍ക്കായി ആരാധനാലയങ്ങള്‍ തുറക്കാം. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. എല്ലാ കാറ്റഗറികളിലുമുള്ള സ്ഥലങ്ങളില്‍ ശനി, ഞായര്‍ ദിവസങ്ങളിലുള്‍പ്പെടെ പരീക്ഷകള്‍ നടത്താവുന്നതാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍