ലോക്‌സഭാ തിരഞ്ഞെടുപ്പ്: തൃശൂരില്‍ പ്രതാപന്‍ തന്നെ, സുനില്‍കുമാറിന്റെ കാര്യത്തില്‍ സംശയം

ചൊവ്വ, 5 ഡിസം‌ബര്‍ 2023 (17:35 IST)
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ടി.എന്‍.പ്രതാപന്‍ മത്സരിക്കും. സിറ്റിങ് എംപിയായ പ്രതാപന്‍ വീണ്ടും മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹത്തെ തുടര്‍ന്ന് ഇത്തവണ ലോക്‌സഭയിലേക്ക് ഇല്ലെന്ന നിലപാടിലായിരുന്നു പ്രതാപന്‍. എന്നാല്‍ സിറ്റിങ് എംപിമാര്‍ മത്സരിക്കണമെന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശത്തെ തുടര്‍ന്ന് ലോക്‌സഭയിലേക്ക് ഒരിക്കല്‍ കൂടി ജനവിധി തേടാന്‍ പ്രതാപന്‍ ഒരുങ്ങുകയാണ്. 
 
പ്രതാപന് മത്സരിക്കാന്‍ താല്‍പര്യമില്ലെങ്കിലും യുഡിഎഫും കോണ്‍ഗ്രസും സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. തോല്‍വി ഭയന്നാണ് പ്രതാപന്‍ മത്സരിക്കാത്തത് എന്ന തരത്തില്‍ എതിരാളികള്‍ ഇതിനെ ഉപയോഗിക്കുമെന്നും അത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നുമാണ് യുഡിഎഫ് വിലയിരുത്തല്‍. യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രതാപനും ബിജെപി സ്ഥാനാര്‍ഥിയായി സുരേഷ് ഗോപിയും വരുമ്പോള്‍ ശക്തനായ മത്സരാര്‍ഥിയെ തന്നെ രംഗത്തിറക്കിയില്ലെങ്കില്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ സാധിക്കില്ലെന്ന് തൃശൂരിലെ എല്‍ഡിഎഫ് നേതൃത്വം വിലയിരുത്തുന്നു. തൃശൂര്‍ ലോക്‌സഭാ സീറ്റ് സിപിഐയുടേതാണ്. 
 
മികച്ച സംവാദകനും പ്രാസംഗികനും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് പരിചയവും ഉള്ള നേതാവാണ് വി.എസ്.സുനില്‍ കുമാര്‍. നാട്ടുകാര്‍ക്ക് സുപരിചിതനായ സുനില്‍ കുമാറിനെ തൃശൂരില്‍ മത്സരിപ്പിക്കണമെന്നാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും താല്‍പര്യം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി അത്ര നല്ല ബന്ധത്തില്‍ അല്ലെങ്കിലും സിപിഎം നേതൃത്വം സുനില്‍ കുമാറിന് വേണ്ടി രംഗത്തെത്തിയാല്‍ സിപിഐയും വഴങ്ങുമെന്നാണ് ഇടതുമുന്നണി നേതൃത്വം വിലയിരുത്തുന്നത്. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍