തൃക്കരിപ്പൂരില്‍ ചരിത്രം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി എം രാജഗോപാല്‍

ചൊവ്വ, 26 ഏപ്രില്‍ 2016 (10:57 IST)
എല്ലാകാലത്തും ഇടതുപക്ഷത്തെ മാത്രം വിജയിപ്പിച്ച മണ്ഡലമാണ് തൃക്കരിപ്പൂര്‍. എന്നാല്‍ ഇത്തവണ ഈ മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി എം രാജഗോപാലാണ് മത്സരിക്കുന്നത്. ചരിത്രം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇത്തവണയും ഇടതുപക്ഷം പ്രചാരണം നടത്തുന്നത്. എന്നാല്‍ എല്‍ ഡി എഫ് കോട്ട തകര്‍ക്കാനുള്ള തീവ്രശ്രമത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി കെ പി കുഞ്ഞികണ്ണനാണ് മണ്ഡലത്തില്‍ മത്സരരംഗത്തുള്ളത്.
 
1957ല്‍ ഇ എം എസും 1987ലും 1991ലും ഇ കെ നായനാരും മത്സരിച്ച് ജയിച്ച മണ്ഡലമാണിത്. കഴിഞ്ഞ 39 വര്‍ഷമായി ഒരേ രാഷ്ട്രീയ പ്രസ്ഥാനത്തെ തന്നെയാണ് തൃക്കരിപ്പൂര്‍ നിയമസഭയിലെത്തിക്കുന്നത്. എട്ട് ഗ്രാമപഞ്ചായത്തുകളും ഒരു നഗരസഭയും ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ മൂന്ന് ഗ്രാമപഞ്ചായത്തുകളില്‍ യു ഡി എഫിനാണ് ഭരണം. ഒരു പഞ്ചായത്തില്‍ യു ഡി എഫ് വിമതരുമാണ് ഭരണപക്ഷത്തുള്ളത്. വിമതരുടെ പിന്തുണകൂടി ഉറപ്പിച്ച് ഇത്തവണ മണ്ഡലത്തില്‍ അട്ടിമറി വിജയം നേടാനാവുമെന്നാണ് യു ഡി എഫ് കണക്കുകൂട്ടുന്നത്.
 
2011ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 8765 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു മണ്ഡലത്തില്‍ ഇടതുപക്ഷത്തിന്റെ വിജയം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 3451 വോട്ടായി ചുരുങ്ങിയിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ 7089 വോട്ടിന്റെ വ്യത്യാസമായിരുന്നു ഉണ്ടായിരുന്നത്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക