പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിക്ക് 51 വർഷം കഠിനതടവ്

എ കെ ജെ അയ്യർ

വ്യാഴം, 29 ഫെബ്രുവരി 2024 (17:28 IST)
ഇടുക്കി: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി മൂന്നു തവണ പീഡിപ്പിച്ച പ്രതിക്ക് കോടതി 51 വർഷം കഠിനതടവ് വിധിച്ചു. പത്തനംതിട്ട കവിയൂർ കണിയാംപാറ ഭാഗം തൊട്ടിയിൽ കിഴക്കേതിൽ അനൂപ് വിജയൻ എന്ന നാല്പതുകാരനെയാണ് കോടതി ശിക്ഷിച്ചത്.
 
തടവ് ശിക്ഷ കൂടാതെ 1.55 ലക്ഷം രൂപാ പിഴയും നൽകണം. ദേവികുളം അതിവേഗ പോക്സോ കോടതി ജഡ്ജി പി.എ.സിറാജുദ്ദീനാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകാനാണ് വിധി. പിഴ ഒടുക്കാത്ത പക്ഷം രണ്ടര വര്ഷം അധിക കഠിനതടവ് അനുഭവിക്കണം എന്നാണ് കോടതി വിധി.
 
2018 ലാണ് പതിനേഴുകാരിയായ പെൺകുട്ടിയെ പ്രതി മൂന്നു തവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. വിവരം പുറത്തറിയിച്ചാൽ അമ്മയെയും കുട്ടിയേയും കൊല്ലുമെന്നായിരുന്നു പ്രതി ഭീഷണിപ്പെടുത്തിയത്. സഹികെട്ട പെൺകുട്ടിയുടെ പരാതിയിൽ ശാന്തൻപാറ എസ്.ഐ ആയിരുന്ന വി.വിനോദ് കുമാറാണ് കേസ് അന്വേഷിച്ചു പ്രതിയെ അറസ്റ്റ് ചെയ്തത്.
 
എന്നാൽ അറസ്റ്റിലായ പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങി. മാസങ്ങൾക്ക് ശേഷം വീണ്ടും പ്രതിയെ പിടികൂടി. പിന്നീട് ഇയാൾ ദേവികുളം ജയിലിൽ റിമാൻഡ് തടവുകാരനായി കഴിയുകയായിരുന്നു. എന്നാൽ ശിക്ഷ ഒരുമിച്ച് ഇരുപതു വര്ഷം കഠിന തടവ് അനുഭവിച്ചാൽ മതി എന്നാണു വിധിയിൽ പറയുന്നത്. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിക്ക് അതിജീവിതയ്ക്ക് അർഹമായ നഷ്ടപരിഹാരം നൽകാനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍