അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അഭിറാം മനോഹർ

ഞായര്‍, 8 ജൂണ്‍ 2025 (08:44 IST)
സിനിമാകഥയെ വെല്ലുന്ന തട്ടിപ്പാണ് കഴിഞ്ഞ ദിവസം കേരള പോലീസ് കണ്ടെത്തിയത്. വിവിധ ജില്ലകളിലായി ആറുപേരെ വിവാഹം ചെയ്ത എറണാകുളം സ്വദേശിയായ 30കാരിയായ രേഷ്മ കഴിഞ്ഞ ദിവസം തന്റെ ഏഴാം കല്യാണത്തിന് തൊട്ടു മുന്‍പായാണ് തിരുവനന്തപുരത്ത് പിടിയിലായത്.
 
എറണാകുളം സ്വദേശിയായ രേഷ്മ മാട്രിമോണിയല്‍ ഗ്രൂപ്പ് വഴിയാണ് ആര്യനാട് സ്വദേശിയെ പരിചയപ്പെടുന്നത്. വിവാഹാലോചനകള്‍ ക്ഷണിച്ചുള്ള യുവാവിന്റെ പരസ്യം കണ്ടാണ് ആദ്യ ഫോണ്‍ കോള്‍ എത്തുന്നത്. ആദ്യം രേഷ്മയുടെ അമ്മയെന്ന് പറഞ്ഞു സംസാരിച്ചു. പിന്നെ രേഷ്മയെന്ന് പറഞ്ഞും സംസാരിച്ചു. യുവാവിനെ നേരില്‍ കണ്ടപ്പോള്‍ താന്‍ അനാഥയാണെന്നും തന്നെ ദത്തെടുത്തതാണെന്നും സ്‌നേഹിക്കാന്‍ ആരുമില്ലെന്നും രേഷ്മ യുവാവിനെ പറഞ്ഞ് വിശ്വസിപ്പിച്ചു.
 
 അങ്ങനെ ഒടുവില്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തി. ഇതിനിടെ രേഷ്മയുടെ പെരുമാറ്റത്തില്‍  അസ്വാഭാവികത തോന്നിയ യുവാവ് കല്യാണത്തിനൊരുങ്ങാനായി ബ്യൂട്ടിപാര്‍ലറില്‍ കയറിയ രേഷ്മയുടെ ബാഗ് പരിശോധിച്ചു. ഇതില്‍ നിന്നും കിട്ടിയത് മുന്‍ വിവാഹങ്ങളുടെ ക്ഷണക്കത്തുകള്‍. പോലീസിനെ അറിയിച്ചതോടെ ആര്യനാട് പോലീസ് സ്ഥലത്തെത്തി രേഷ്മയെ കസ്റ്റഡിയിലെടുത്തു. ഇതോടെയാണ് രേഷ്മയുടെ വിവാഹത്തട്ടിപ്പ് കഥകള്‍ പുറത്തായത്.
 
 2014 മുതല്‍ 2022 വരെയായി വിവിധ ജില്ലകളില്‍ നിന്നായി 6 പേരെ വിവാഹം കഴിച്ച രേഷ്മ എല്ലാവരോടും താന്‍ അനാഥയാണെന്ന കഥയാണ് പറഞ്ഞത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞാല്‍ അവിടെ നിന്നും മുങ്ങുന്നതാണ് രീതി. 2 വയസുള്ള കുട്ടിയും രേഷ്മയ്ക്കുണ്ട്. സ്‌നേഹം തേടിയാണ് തുടര്‍ച്ചയായി വിവാഹം കഴിച്ചതെന്നാണ് പോലീസിന് രേഷ്മ നല്‍കിയ മൊഴി. എന്നാല്‍ സ്വര്‍ണവും പണവും തട്ടലാണ് രേഷ്മ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് പോലീസ് സംശയിക്കുന്നു. വിവാഹത്തട്ടിപ്പിന് ഇരയായവരെ കണ്ടെത്തി വിവരം ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. നാണക്കേട് ഭയന്ന് തട്ടിപ്പിന് ഇരയായവര്‍ വിവരം പുറത്ത് അറിയിക്കാതിരുന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. ഏഴാം വിവാഹത്തിന് പിന്നാലെ 2 വിവാഹങ്ങള്‍ക്ക് കൂടി തയ്യാറെടുക്കുന്നതിനിടെയാണ് രേഷ്മ പിടിയിലായത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍