വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

സിആര്‍ രവിചന്ദ്രന്‍

ശനി, 7 ജൂണ്‍ 2025 (18:15 IST)
പാമ്പുകളുടെ സംരക്ഷണത്തിനും വിഷപാമ്പുകള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കാനും ആവിഷ്‌കരിച്ചതാണ് സര്‍പ്പ മൊബൈല്‍ (സ്നേക് അവയര്‍നസ് റെസ്‌ക്യൂ ആന്‍ഡ് പ്രൊട്ടക്ഷന്‍ ആപ്പ്) ആപ്പ്. മറ്റ് വന്യജീവികള്‍ മൂലമുള്ള സംഘര്‍ഷങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യാനും പരിഹരിക്കാനുമാവുന്ന പരിഷ്‌കാരങ്ങള്‍ വരുത്തി കൊണ്ട് വനം വകുപ്പ്, ആന്റിവെനം ഉല്‍പ്പാദന-വിതരണത്തോടൊപ്പം ജനങ്ങളില്‍ ബോധവത്കരണം കൂടി ആപ്പിലൂടെ നടത്തുന്നു. പാമ്പ് വിഷബാധ ജീവഹാനിരഹിത കേരളം എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
 
കേരളത്തിലെ പാമ്പുകളിലേറെയും മനുഷ്യജീവന് ആപത്തുണ്ടാക്കുന്നവയല്ല എങ്കിലും ഏതാണ്ട് പത്തോളം ഇനം പാമ്പുകള്‍ അപകടകരമായ വിഷമുള്ളവയാണ്. കേരളത്തില്‍ 120-ലധികവും ഇന്ത്യയില്‍ 340-ലധികവും വ്യത്യസ്ത പാമ്പു വര്‍ഗ്ഗങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇവയെല്ലാം തന്നെ 1972 ലെ വന്യജീവി സംരക്ഷണ നിയമം പ്രകാരം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. പരിശീലനം സിദ്ധിച്ച അംഗീകൃത സ്നേക്ക് റെസ്‌ക്യുവര്‍മാരുടെ സഹായത്തോടെ മനുഷ്യവാസമേഖലയില്‍ നിന്നും പാമ്പുകളെ ശാസ്ത്രീയമായ പിടികൂടി അതിന്റെ ആവാസവ്യവസ്ഥയില്‍ വിടുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ 2020 ഓഗസ്റ്റില്‍ നടപ്പാക്കിയതോടെ SARPA ടീമിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പാമ്പുകടിമൂലമുള്ള മരണം കുറയ്ക്കുന്നതിലും മനുഷ്യ-പാമ്പ് സമ്പര്‍ക്കങ്ങള്‍ നിയന്ത്രിക്കുന്നതില്‍ SARPA വളരെ വലിയ പങ്കാണ് വഹിച്ചിട്ടുള്ളതാണ്.
 
അശാസ്ത്രീയമായി പാമ്പിനെ പിടിക്കുന്നതിലൂടെ അപകടങ്ങള്‍ വര്‍ധിച്ചതിനെത്തുടര്‍ന്നാണ് വനംവകുപ്പ് സര്‍പ്പ ആപ് വികസിപ്പിച്ചത്. കേരളത്തിലെ പാമ്പുകളെക്കുറിച്ചുള്ള പൊതുവിവരങ്ങള്‍, ചികിത്സ ആന്റിവെനം ലഭ്യമായ ആശുപത്രികള്‍, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങളും ആപ്പിലുണ്ട്. പാമ്പുകളെ പിടികൂടാന്‍ ലൈസന്‍സുള്ള 3072 ത്തോളം വോളന്റിയര്‍മാര്‍ സര്‍പ്പയ്ക്കു കീഴിലുണ്ട്. ഇതില്‍ 930 വോളന്റിയര്‍മാര്‍ പാമ്പു പിടിത്തത്തിന് സുസജ്ജമാണ്. സര്‍പ്പ ആപ്പിനുകീഴില്‍ എല്ലാ ജില്ലകളിലും നോഡല്‍ ഓഫീസര്‍മാരുമുണ്ട്. ഇതു വരെ പിടികൂടിയത് 57,525 പാമ്പുകളെയാണ് പിടി കൂടി ആവാസ വ്യവസ്ഥയിലേക്ക് വിട്ടത്. ഇതില്‍ 22,648 മൂര്‍ഖന്‍, 13,975 മലമ്പാമ്പ്, 2964 അണലി, 486 രാജവെമ്പാല, 619 ശംഖുവരയന്‍, 8437 ചേര എന്നിവയുള്‍പ്പെടുന്നു.
 
വനം വകുപ്പ് നല്‍കുന്ന പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രമേ പാമ്പുകളെ പിടിക്കുന്നതിനുള്ള അംഗീകാരം നല്‍കുകയുള്ളൂ. ക്രിമിനല്‍ പശ്ചാത്തലം ഇല്ല എന്ന് തെളിയിക്കുന്നതിന് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, വനം വകുപ്പിലെ റെയിഞ്ചോഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയും വേണം. സുരക്ഷിതമല്ലാത്ത രീതിയില്‍ പാമ്പിനെ പിടിക്കുകയോ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവരുടെ സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കും. പാമ്പുകളെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനും രക്ഷാ പ്രവര്‍ത്തനത്തിനും സര്‍പ്പയുടെ പ്രവര്‍ത്തകര്‍ സദാസമയവും പ്രവര്‍ത്തന സന്നദ്ധരായുണ്ടാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍