ചക്കയുടെ പേരില്‍ അച്ഛനും മകനും തമ്മില്‍ തര്‍ക്കം; ദേഷ്യം വന്ന മകന്‍ വീടിന് തീവെച്ചു, സംഭവം തൃശൂരില്‍ !

ചൊവ്വ, 12 ഏപ്രില്‍ 2022 (14:13 IST)
സഹോദരിയുടെ വീട്ടില്‍ നിന്നും എത്തിച്ച ചക്കയെച്ചൊല്ലിയുണ്ടായ പിതാവുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് യുവാവ് വീടിന് തീവെച്ചു. തൃശൂര്‍ അവിണിശേരിയിലാണ് സംഭവം. 
 
സംഭവത്തില്‍ പിതാവ് ശ്രീധരന്റെ പരാതിയെത്തുടര്‍ന്ന് ചെമ്പാലിപ്പുറത്ത് വീട്ടില്‍ സജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
      
ശ്രീധരന്റെ മകള്‍ താമസിക്കുന്ന പെരിഞ്ചേരിയില്‍ നിന്നും മരുമകന്‍ ചക്ക എത്തിച്ചിരുന്നു. ഇതിനെച്ചൊല്ലി തര്‍ക്കമുണ്ടാവുകയും കയ്യാങ്കളിയില്‍ എത്തുകയും സജേഷ് വീടിന് തീവെക്കുകയുമായിരുന്നു. സജേഷിന്റെ കുട്ടികളുടെ പുസ്തകങ്ങളും എസ്എസ്എല്‍സി പരീക്ഷയുടെ ഹാള്‍ ടിക്കറ്റും സര്‍ട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും കത്തി നശിച്ചു.
      
സജേഷിന്റെ ഭാര്യ വിദേശത്താണ്. പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന രണ്ട് പെണ്‍കുട്ടികക്കൊപ്പമാണ് സജേഷ് താമസിക്കുന്നത്. 
 
ഞായറാഴ്ച ശ്രീധരന്റെ മകളുടെ ഭര്‍ത്താവ് സജേഷിന്റെ വീട്ടില്‍ ചക്ക എത്തിക്കുകയും ഇതിന്റെ പേരില്‍ സജേഷും സഹോദരീ ഭര്‍ത്താവും തമ്മില്‍ തര്‍ക്കത്തിലാവുകയും കയ്യാങ്കളി നടക്കുകയും ചെയ്തിരുന്നു. പിന്നീട് രാത്രിയാണ് സജേഷ് വീടിന് തീവെച്ചത്.
      
സജേഷിന്റെ വീടിന് സമീപത്തുള്ളവരാണ് വീടിന് തീവെച്ച വിവരം അറിയിച്ചത്. അഗ്‌നി രക്ഷാ സേനാംഗങ്ങളെത്തി തീയണയ്ക്കുകയായിരുന്നു. അറസ്റ്റിലായ സജേഷിനെ റിമാന്‍ഡ് ചെയ്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍