പിണറായി വിജയൻ കേരളത്തിന്റെ 'പുലിമുരുകൻ'; വിജയനെന്ന് പേരുള്ളവർ ജയിച്ചിട്ടേ ഉള്ളു; മോദിയുടെ കാര്യം കട്ടപ്പൊകയെന്ന് ഉഴവൂർ വിജയൻ

വെള്ളി, 18 നവം‌ബര്‍ 2016 (11:35 IST)
കേരളത്തെ രക്ഷിക്കാൻ ഇറങ്ങിയ 'പുലിമുരുകനാ'ണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് എൻ ഡി പി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍. സഹകരണ ബാങ്കുകളെ തകർക്കാൻ ശ്രമിച്ചാൽ അത് നടക്കില്ല. വിജയൻ എന്ന് പേരു‌ള്ളവർ എവിടെയും വി‌ജയിച്ചിട്ടേയുള്ളു. തോൽവി എന്താണെന്ന് അറിയില്ലെന്നും ഉഴവൂർ വിജയൻ വ്യക്തമാക്കി. നരേന്ദ്ര മോദിയുടെ കാര്യം കട്ടപ്പൊകയാണെന്നും ഉഴവൂർ പറഞ്ഞു. 
 
സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര നിലപാടിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും നടത്തുന്ന സത്യഗ്രഹത്തിൽ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം റിസര്‍വ് ബാങ്ക് ഓഫിസിന് മുന്നിൽ രാവിലെ 10 മുതലാണ് സമരം ആരംഭിച്ചത്. 
 
ജനങ്ങളുടെ മേഖലയാണ് സഹരണ ബാങ്കുകളെന്നും ജനകീയ പ്രസ്ഥാനമായാണ് അത് നിലനിൽക്കുന്നതെന്നും സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഹകരണ മേഖല അസ്ഥിരപ്പെടുത്തുന്നതിനോട് യോജിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു കുഞ്ഞുണ്ടായാല്‍ അതിന്റെ പേരില്‍ ഒരു ചെറിയ തുക അടുത്തുള്ള സഹകരണ സംഘങ്ങളിലാണ് നിക്ഷേപിക്കുന്നത്. കേരളത്തിന്‍റെ സഹകരണ മേഖലയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഗൂഢലക്ഷ്യം ഇതിനു പിന്നിലുണ്ടെന്നും പിണറായി പറഞ്ഞു

വെബ്ദുനിയ വായിക്കുക