രോഗവുമായി പൊരുതുന്നതിന്റെ ഭാഗമായി ചില അവയവങ്ങളുടെ ശേഷി കുറയുകയും മരണത്തിന് കാരണമായിത്തീരുകയും ചെയ്യും; കൊവിഡിനോടുള്ള ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി

ശ്രീനു എസ്

വെള്ളി, 6 നവം‌ബര്‍ 2020 (09:53 IST)
രോഗവുമായി പൊരുതുന്നതിന്റെ ഭാഗമായി ചില അവയവങ്ങളുടെ ശേഷി കുറയുകയും മരണത്തിന് കാരണമായിത്തീരുകയും ചെയ്യുമെന്നും അതിനാല്‍ കൊവിഡിനോടുള്ള ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് മാറുന്ന ആളുകളില്‍ രോഗസമയത്ത് ഉടലെടുത്ത വിഷമതകള്‍ മരണകാരണമായേക്കാം. ചിലരില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയുണ്ടാകാനോ, ഹൃദയാഘാതത്തിലേക്ക് നയിക്കാനോ സാധ്യതയുണ്ടാകാം. 
 
അവയവങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ കാരണമുണ്ടാകുന്ന അവശതകള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന പോസ്റ്റ്‌കോവിഡ് സിന്‍ഡ്രോം എന്ന അവസ്ഥ ഒരു ശതമാനം ആളുകളിലും കാണുന്നുണ്ട്. അതിനാല്‍ മരണ നിരക്ക് കുറവാണെന്നു കരുതി രോഗത്തെ ആരും നിസ്സാരവല്‍ക്കരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കാനും ബ്രേയ്ക്ക് ദ ചെയിന്‍ ക്യാമ്പയ്ന്‍ കരുതലോടെ മുന്നോട്ടു കൊണ്ടുപോകാനും ശ്രദ്ധിക്കണം. കോവിഡ് ബാധിച്ച ആളുകളുടെ എണ്ണത്തിന്റെ ഇരട്ടിയലധികം ആളുകളെ നമ്മുടെ മുന്‍കരുതലുകള്‍ കാരണം കോവിഡ് വരാതെ കാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. നമ്മള്‍ ഓരോരുത്തരും കാണിക്കുന്ന ജാഗ്രത നിരവധി മനുഷ്യരുടെ ജീവനാണ് സുരക്ഷിതമാക്കുന്നത്.കോവിഡ് മുക്തി നേടിയവര്‍ക്കായി പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍