പിണറായി കേരളം കണ്ട ഏറ്റവും ഭീകരനായ മുഖ്യമന്ത്രി, ശത്രുവിനെ ഏതുവിധേനയും ഇല്ലാതാക്കും: ഷാജഹാന്റെ അമ്മ

ചൊവ്വ, 11 ഏപ്രില്‍ 2017 (08:39 IST)
ജിഷ്ണുവിന് നീതി ലഭിക്കണമെന്ന ആവശ്യവുമായി  അമ്മ മഹിജ അടക്കം കുടുംബാംഗങ്ങൾ നടത്തിയ സമരത്തിൽ ഇടിച്ചുകയറാൻ ശ്രമം നടത്തിയെന്ന ആരോപണത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത ഷാജഹാനെ തിരിച്ചു കിട്ടാൻ സമരം ചെയ്യുമെന്ന് അമ്മ എൽ തങ്കമ്മ.
 
ജയിലില്‍ കഴിയുന്ന മകന്‍ കെഎം ഷാജഹാന്‍ ചൊവ്വാഴ്ച്ച പുറത്തിറങ്ങിയില്ലെങ്കില്‍ തന്റെ നിരാഹാരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റുമെന്ന് തങ്കമ്മ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്യുന്നുണ്ട് തങ്കമ്മ.
 
പിണറായി വിജയൻ വൈരാഗ്യം കൊണ്ട് പ്രവര്‍ത്തിക്കുകയാണെന്നും സിഡിറ്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത് ദുരുദ്ദേശ്യത്തിന്റെ ഏറ്റവും വലിയ തെളിവാണെന്നും തങ്കമ്മ പറഞ്ഞു. 1938ല്‍ ജനിച്ച താന്‍ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും ഭീകരനായ മുഖ്യമന്ത്രിയാണ് പിണറായിയെന്നും ശത്രുവിനെ ഏതുവിധേനയും ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുമെന്നും തങ്കമ്മ പറഞ്ഞു.
 
എനിക്ക് 79 വയസ്സുണ്ട്. കേരളത്തില്‍ വന്ന എല്ലാ സര്‍ക്കാരുകളുടെ കീഴിലും ഞാന്‍ ജീവിച്ചിട്ടുണ്ട്. ഇഎംഎസ് മുതല്‍ എല്ലാ മുഖ്യമന്ത്രിമാരുടെ ഭരണത്തിന്‍ കീഴിലും ജീവിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ചതുകൊണ്ട് പലരേയും വ്യക്തിപരമായി പരിചയമുണ്ട്. ഇതുവരെയുണ്ടായിട്ടുള്ള മുഖ്യമന്ത്രിമാരില്‍ ഏറ്റവും ക്രൂരനും നിര്‍ദ്ദയനും ക്രൂരനുമാണ് പിണറായി വിജയനെന്ന് തങ്കമ്മ ആരോപിക്കുന്നു. മാതൃഭൂമി ന്യൂസ് ചാനലിലെ സൂപ്പര്‍ പ്രൈം ടൈം എന്ന ചര്‍ച്ചാപരിപാടിക്കിടെയായിരുന്നു തങ്കമ്മ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ചത്. 

വെബ്ദുനിയ വായിക്കുക