'പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി, ആത്മവിശ്വാസം ചോര്‍ത്തുന്ന വാക്കുകള്‍'; രവിയെ തള്ളാന്‍ കോണ്‍ഗ്രസ്

രേണുക വേണു

തിങ്കള്‍, 28 ജൂലൈ 2025 (10:10 IST)
തിരുവനന്തപുരം മുന്‍ ഡിസിസി അധ്യക്ഷന്‍ പാലോട് രവിയെ പൂര്‍ണമായി തള്ളി കോണ്‍ഗ്രസ്. രവിയുടേത് ഗൂഢലക്ഷ്യത്തോടെയുള്ള നീക്കമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. രവി ബിജെപിയിലേക്ക് പോകാന്‍ ശ്രമിക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായി വേണം ഫോണ്‍ സംഭാഷണത്തെ കാണാനെന്നും മുതിര്‍ന്ന നേതാക്കള്‍ അവകാശപ്പെടുന്നു. 
 
തിരുവനന്തപുരം ജില്ലയുടെ ചുമതലയില്‍ നില്‍ക്കെ തന്നെ പാര്‍ട്ടി അണികളുടെ ആത്മവിശ്വാസം തകര്‍ക്കുന്ന രീതിയിലാണ് പാലോട് രവിയുടെ സംസാരം. കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോകാന്‍ ആഗ്രഹിച്ചുകൊണ്ട് തന്നെയാണ് രവി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. വീരപരിവേഷത്തോടെ ബിജെപിയിലേക്ക് എത്തിയാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടുമെന്നാണ് രവി പ്രതീക്ഷിക്കുന്നത്. ഫോണ്‍ സംഭാഷണം രവിയുടെ കൂടി അറിവോടെയാണോ ചോര്‍ന്നതെന്നും അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. 
 
ഫോണ്‍ സംഭാഷണം ചോര്‍ന്നതിനെ തുടര്‍ന്ന് കെപിസിസി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അന്വേഷണ ചുമതല. ഫോണ്‍ സംഭാഷണം എങ്ങനെ ചോര്‍ന്നു എന്നതാണ് പ്രധാനമായും കെപിസിസി അന്വേഷിക്കുന്നത്. 
 
സംസ്ഥാനത്ത് എല്‍ഡിഎഫിനു ഭരണത്തുടര്‍ച്ച ലഭിക്കുമെന്നും കോണ്‍ഗ്രസ് തകരുമെന്നുമാണ് പാലോട് രവി ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. ജില്ലയിലെ ഒരു പ്രാദേശിക നേതാവിനോടു നടത്തുന്ന ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം പറയുന്നത്. 'അവിടെ പഞ്ചായത്ത് ഇലക്ഷനില്‍ മൂന്നാമത് പോകും, നിയമസഭയില്‍ മൂക്കുകുത്തി താഴെ വീഴും. നീ നോക്കിക്കോ 60 അസംബ്ലി മണ്ഡലങ്ങളില്‍ ബിജെപി എന്ത് ചെയ്യാന്‍ പോകുന്നതെന്ന്. അവര്‍ കാശുകൊടുത്ത് വോട്ട് വാങ്ങിക്കും. കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാമത് പോകും. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഭരണം തുടരുകയും ചെയ്യും. ഇതാണ് കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത്. അതോടുകൂടി ഈ പാര്‍ട്ടിയുടെ അധോഗതിയാകും,' പാലോട് രവി ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍