പാലാരിവട്ടം: ഇബ്രാഹിം കുഞ്ഞ് അഡ്വാൻസ് കൊടുക്കാൻ പറഞ്ഞിട്ടില്ല - സൂരജിന്റെ ആരോപണം കള്ളമെന്ന് വിജിലൻസ്

മെര്‍ലിന്‍ സാമുവല്‍

ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (16:39 IST)
പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് നടത്തിയ വാദം തള്ളി വിജിലന്‍സ്.

ഇബ്രാഹിം കുഞ്ഞ് പറഞ്ഞിട്ടാണ് നിർമാണക്കമ്പനി ആർ.ഡി.എസിന് മുൻകൂട്ടി പണം നൽകിയതെന്ന സൂരജിന്റെ ആരോപണം തെറ്റാണെന്ന് വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. സൂരജിന്റെ ജാമ്യാപേക്ഷ എതിർത്തുകൊണ്ടാണ് വിജിലൻസ് സമർപ്പിച്ചത്.

സൂരജിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് കരാർ എടുത്ത കമ്പനിക്ക് പണം മുൻകൂർ നൽകിയതെന്നും അദ്ദേഹത്തിന്റെ ശുപാർശ അംഗീകരിക്കുക മാത്രമാണ് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് ചെയ്തതെന്നും വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

പൊതുമേഖല സ്ഥാപനങ്ങളിൽ നിന്ന് 11-​14 ശതമാനം പലിശനിരക്കിൽ സർക്കാർ പണമെടുക്കുന്ന സമയത്താണ് ഏഴ് ശതമാനം പലിശ നിരക്കിൽ പണം നൽകാൻ സൂരജ് തീരുമാനിച്ചത്. ഇബ്രാഹിം കുഞ്ഞിന് അഴിമതിക്കേസുമായി ഏതെങ്കിലും രീതിയിലുള്ള ബന്ധം ഉണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്നും വിജിലൻസ് വ്യക്തമാക്കി. ഇബ്രാഹിം കുഞ്ഞിന് ഏറെ ആശ്വാസം പകരുന്നതാണ് വിജിലന്‍സിന്റെ സത്യവാങ്മൂലം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍