പഹല്‍ഗാം ഭീകരാക്രമണത്തില്‍ അപലപിച്ച് മമ്മൂട്ടി. ദുരിതബാധിതരായ കുടുംബങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന വേദനയും ആഘാതവും സങ്കല്‍പ്പിക്കാന്‍ പോലും പ്രയാസമാണെന്നും നഷ്ടപ്പെട്ട ധീരരായ ആത്മാക്കള്‍ക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. പഹല്‍ഗാമില്‍ നഷ്ടപ്പെട്ട ധീരരായ ആത്മാക്കള്‍ക്ക് നീതി ലഭ്യമാക്കാന്‍ ഞങ്ങളുടെ സായുധ സേനയില്‍ പൂര്‍ണ വിശ്വാസമര്‍പ്പിക്കുന്നു എന്നാണ് മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
'പഹല്‍ഗാം ഭീകരാക്രമണം തീര്‍ത്തും ഹൃദയ ഭേദകമാണ്. ഇത്തരം ദുരന്തങ്ങള്‍ക്ക് മുന്നില്‍ വാക്കുകള്‍ ഇല്ലാതാകുകയാണ്. ദുരിതബാധിതരായ കുടുംബങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന വേദനയും ആഘാതവും സങ്കല്‍പ്പിക്കാന്‍ പോലും പ്രയാസമാണ്. രാജ്യം മുഴുവന്‍ അഗാധമായ ദുഃഖത്തിലാണ്. ദുഃഖത്തിലും ഐക്യദാര്‍ഢ്യത്തിലും ഒറ്റക്കെട്ടായി നില്‍ക്കുന്നു. ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട ധീരരായ ആത്മാക്കള്‍ക്ക് നീതി ലഭ്യമാക്കാന്‍ ഞങ്ങളുടെ സായുധ സേനയില്‍ പൂര്‍ണ വിശ്വാസമര്‍പ്പിക്കുന്നു. അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല', മമ്മൂട്ടി കുറിച്ചു.
അതേസമയം, കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് നടന്‍ മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിനു താഴെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. സംഘപരിവാര്‍, ബിജെപി അനുകൂല ഹാന്‍ഡിലുകളാണ് മലയാളത്തിന്റെ പ്രിയ നടനെതിരെ മോശം വാക്കുകള്‍ അടക്കം ഉപയോഗിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ കൂടെ ചേര്‍ന്ന് പഹല്‍ഗാം തീവ്രവാദികളെ വെളുപ്പിക്കുന്ന പുതിയ സിനിമ ചെയ്യാമല്ലോ എന്നാണ് മോഹന്‍ലാലിന്റെ പോസ്റ്റിനു താഴെയുള്ള പരിഹാസം.