Pahalgam Terror Attack: കശ്മീര്‍ ഭീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാനോ? സൂചനകള്‍ ഇങ്ങനെ

രേണുക വേണു

ബുധന്‍, 23 ഏപ്രില്‍ 2025 (09:04 IST)
Pahalgam Terror Attack Live Updates

Pahalgam Terror Attack: 2019 ലെ പുല്‍വാമ ആക്രമണത്തിനു ശേഷമുള്ള കശ്മീരിലെ ഏറ്റവും വലിയ ഭീകരാക്രമണത്തിനാണ് പഹല്‍ഗാം ഇന്നലെ സാക്ഷ്യം വഹിച്ചത്. പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയത് ആറംഗസംഘമാണെന്നാണ് വിവരം. ബൈക്കുകളിലാണ് സംഘം എത്തിയത്. നമ്പര്‍ പ്ലേറ്റില്ലാത്ത ഒരു ബൈക്ക് സമീപത്തുനിന്ന് കണ്ടെത്തി. 
 
ഭീകരര്‍ രണ്ട് സംഘമായി തിരിഞ്ഞ് എകെ 47 തോക്ക് ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരര്‍ക്ക് പഹല്‍ഗാം ആക്രമണത്തില്‍ പങ്കുണ്ടെന്ന് സൂചനയുണ്ട്. ഭീകരസംഘത്തിലെ രണ്ടുപേര്‍ പാക്കിസ്ഥാനില്‍ നിന്ന് പരിശീലനം ലഭിച്ചവരാണെന്ന് വിവരമുണ്ട്. 
 
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി യാത്ര ഒരു ദിവസം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ തിരിച്ചെത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ ശ്രീനഗറില്‍ എത്തി. 
 
പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 28 പേര്‍ മരിച്ചതായാണ് വിവരം. 27 പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ പത്തിലേറെ പേര്‍ ചികിത്സയില്‍ തുടരുകയാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ശ്രീനഗറില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരു മലയാളിയും ഉണ്ട്. ഇടപ്പള്ളി സ്വദേശി എന്‍.രാമചന്ദ്രനാണ് മരിച്ചത്. ഇദ്ദേഹത്തെക്കൂടാതെ രാജസ്ഥാന്‍, തമിഴ്നാട്, കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നെത്തിയ വിനോദസഞ്ചാരികളാണ് ആക്രമണത്തിനിരയായത്. ട്രക്കിങ്ങിനു മേഖലയിലേക്കു പോയവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍