സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് ഗംഭീരം; 15 ലക്ഷം രൂപ വാങ്ങിയവര്‍ വീടിനായി നിവേദനം നല്‍കുന്നു, പരിഗണിച്ചേക്കും

രേണുക വേണു

ശനി, 21 ഫെബ്രുവരി 2026 (07:40 IST)
ചൂരല്‍മല ഉരുള്‍പൊട്ടല്‍ അതിജീവിച്ചവര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കുന്ന ടൗണ്‍ഷിപ്പിനു മികച്ച അഭിപ്രായം. ടൗണ്‍ഷിപ്പിലെ ആദ്യഘട്ട വീടുകള്‍ ഫെബ്രുവരി 25 നു കൈമാറുകയാണ്. കേവലം വീടുകള്‍ക്കു പുറമെ അങ്കണവാടി, ആശുപത്രി, മാര്‍ക്കറ്റ് എന്നിങ്ങനെ എല്ലാ സൗകര്യങ്ങളോടും കൂടിയ ടൗണ്‍ഷിപ്പ് ലഭിക്കുന്നതില്‍ ദുരന്തബാധിതര്‍ വലിയ സന്തോഷത്തിലാണ്. 
 
വയനാട് പുനരധിവാസ ടൗണ്‍ഷിപ്പില്‍ വീട് തിരഞ്ഞെടുക്കാത്ത കുടുംബങ്ങള്‍ സര്‍ക്കാര്‍ ടൗണ്‍ഷിപ്പില്‍ വീട് വേണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കുന്നുണ്ടെന്നാണ് വയനാട് ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ പറയുന്നത്. ടൗണ്‍ഷിപ്പില്‍ വീട് തിരഞ്ഞെടുക്കാത്തവര്‍ക്കു 15 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. അങ്ങനെ പണം വാങ്ങിയവര്‍ യുഡിഎഫ് നിര്‍മിച്ചുനല്‍കുമെന്ന് ഉറപ്പ് നല്‍കിയ വീടുകളും പ്രതീക്ഷിച്ചിരുന്നു. സര്‍ക്കാര്‍ നിര്‍മിച്ച വീടുകളുടെ ആദ്യഘട്ടം സമര്‍പ്പിക്കുമ്പോള്‍ ടൗണ്‍ഷിപ്പ് ഗംഭീരമെന്ന് മനസിലാക്കിയാണ് 15 ലക്ഷം വാങ്ങിയ പലരും പണം തിരിച്ചുനല്‍കാം ടൗണ്‍ഷിപ്പില്‍ വീട് തരണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തെ സമീപിച്ചിരിക്കുന്നത്.  
അന്ന് 15 ലക്ഷം വാങ്ങിച്ചു പോയി. എന്നാല്‍ ഇപ്പോള്‍ തോന്നുന്നു ടൗണ്‍ഷിപ്പിലെ വീട് മതിയെന്ന്. പലരും കരഞ്ഞുകൊണ്ട് തന്നോടു ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്. ടൗണ്‍ഷിപ്പിലെ സൗകര്യങ്ങള്‍ കണ്ട ശേഷമാണ് അവര്‍ ഇങ്ങനെ ആവശ്യപ്പെടുന്നത്. അതില്‍ നിയമപരമായി കുറച്ചുപേരെ പരിഗണിക്കാന്‍ നാം തീരുമാനിച്ചിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍