നിതിന്‍ ഇനിയില്ലെന്ന് ആതിരയോട് പറയാന്‍ തീരുമാനിച്ചു, ഡോക്‍ടര്‍മാരുടെ ഒരു കൂട്ടം റൂമില്‍ നിരന്നു; പിന്നീട്...

ജോര്‍ജി സാം

വ്യാഴം, 11 ജൂണ്‍ 2020 (12:58 IST)
നിതിന്‍ ചന്ദ്രന്‍റെ മരണം കേരള സമൂഹത്തെ ഒന്നടങ്കം സങ്കടത്തിലാഴ്‌ത്തിയ സംഭവമായിരുന്നു. പെണ്‍കുഞ്ഞിന് ജന്‍‌മം നല്‍കിയ ഭാര്യ ആതിരയെ നിതിന്‍റെ മരണവിവരം അറിയിച്ചത് നിതിന്‍റെ മൃതദേഹം സംസ്‌കരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ്. വെറും മൂന്നുമിനിറ്റ് മാത്രമാണ് പ്രിയതമന്‍റെ മുഖം ആതിരയ്‌ക്ക് അവസാനമായി കാണാനായത്.
 
നിതിന്‍റെ മരണം ആതിരയെ എങ്ങനെ അറിയിക്കും എന്നതായിരുന്നു ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ ഡോക്‍ടര്‍മാരുടെയും ഏറ്റവും വലിയ ആശങ്ക. ഇത് അറിയുമ്പോള്‍ ആതിര എങ്ങനെ പ്രതികരിക്കുമെന്ന ഭയമായിരുന്നു ഏവര്‍ക്കും. ജൂലൈ ആദ്യവാരം പ്രസവം കണക്കുകൂട്ടിയിരുന്നെങ്കിലും ഉടന്‍ തന്നെ പ്രസവശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചതിന് പിന്നിലും ഈ ഭയം ഒരു കാരണമായിരുന്നു.
 
ഗൈനക്കോളജി വിഭാഗം സീനിയര്‍ കണ്‍‌സള്‍ട്ടന്‍റ് ഡോ.ഗീതയെയാണ് നിതിന്‍റെ മരണവിവരം ആതിരയെ അറിയിക്കുന്നതിന്‍റെ ചുമതല ഏവരും ഏല്‍പ്പിച്ചത്. നിതിന് എന്തോ ആരോഗ്യപ്രശ്‌നമുണ്ടെന്നതിന്‍റെ സൂചന ആതിരയ്‌ക്ക് ലഭിച്ചിരുന്നു. സിസേറിയനായി കൊണ്ടുപോകുന്നതിന് മുമ്പും നിതിനെ വിളിക്കാനുള്ള ആതിരയുടെ അഭ്യര്‍ത്ഥനയെ ഡോക്‍ടര്‍ നിരുത്‌സാഹപ്പെടുത്തി. നിതിന് വയ്യെന്നും എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ടെന്നും ഇപ്പോള്‍ വിളിക്കേണ്ടതില്ലെന്നുമാണ് ആതിരയെ അറിയിച്ചത്.
 
സിസേറിയന് ശേഷം ആതിരയെ വാര്‍ഡിലേക്ക് മാറ്റിയപ്പോള്‍, നിതിന്‍റെ ആരോഗ്യനില അല്‍പ്പം മോശമാണെന്ന് ആതിരയെ അറിയിച്ചു. ബുധനാഴ്‌ച രാവിലെ തന്നെ, നിതിന്‍ വെന്‍റിലേറ്ററിലാണെന്ന് ആതിരയോട് പറഞ്ഞു. ഒടുവില്‍ ആ വിവരം അറിയിക്കാന്‍ തന്നെ ഡോ.ഗീതയും മറ്റുള്ളവരും തീരുമാനിച്ചു. നിതിന്‍റെ മരണവിവരം അറിയിച്ചപ്പോള്‍ എല്ലാ നിയന്ത്രണങ്ങളും വിട്ട് വാവിട്ട് കരയുകയാണ് ആതിര ചെയ്‌തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍