നിതിന്‍റെ ശരീരം ആതിര അവസാനമായി കണ്ടു, കണ്ണീരണിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും

സുബിന്‍ ജോഷി

ബുധന്‍, 10 ജൂണ്‍ 2020 (14:01 IST)
ദുബായിൽ മരിച്ച പ്രവാസി നിതിന്‍ ചന്ദ്രന്റെ മൃതദേഹം ഭാര്യ ആതിര അവസാനമായി കണ്ടു. കോഴിക്കോട് ആസ്റ്റർ മിംസില്‍ മൃതദേഹം എത്തിച്ച് ആതിരയെ കാണിക്കുകയായിരുന്നു. ആതിര സുരക്ഷാ വസ്ത്രങ്ങളണിഞ്ഞ് വീൽചെയറിലിരുന്നാണ് നിതിനെ അവസാനമായി കാണാനെത്തിയത്. മൂന്നുമിനിറ്റ് മാത്രം കാണിച്ചതിന് ശേഷം നിതിന്‍റെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോയി. പേരാമ്പ്രയിലാണ് നിതിന്‍റെ വീട്.
 
ബുധനാഴ്‌ച രാവിലെയാണ് നിതിന്‍റെ മരണവിവരം ബന്ധുക്കള്‍ ആതിരയെ അറിയിച്ചത്. ഹൃദയാഘാതം മൂലം ദുബായില്‍ കഴിഞ്ഞ ദിവസമാണ് നിതിന്‍ ചന്ദ്രന്‍ മരിച്ചത്. നിതിന്‍റെ മരണവിവരം ബന്ധുക്കള്‍ ആതിരയെ അറിയിച്ചില്ല. ഗര്‍ഭിണിയായ ആതിരയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജൂലൈ ആദ്യവാരമായിരുന്നു പ്രസവത്തീയതി കണക്കാക്കിയിരുന്നത്. എന്നാല്‍ നിതിന്‍റെ മരണവാര്‍ത്ത അറിയിക്കുന്നതിന് മുമ്പ് പ്രസവശസ്ത്രക്രിയ നടത്താൻ ഡോക്‍ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്‌ച രാവിലെ 11.40ന് ആതിര പെൺകുഞ്ഞിന് ജന്മം നൽകി.
 
വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാന്‍ സുപ്രീംകോടതിയെ സമീപിച്ച് നിയമപോരാട്ടം നടത്തിയത് ഗര്‍ഭിണിയായ ആതിരയും ഭര്‍ത്താവ് നിതിന്‍ ചന്ദ്രനുമായിരുന്നു. ഈ പോരാട്ടം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പിന്നീട് ആതിര നാട്ടിലേക്കുള്ള വിമാനത്തില്‍ തിരിച്ചെങ്കിലും നിതിന്‍ ദുബായില്‍ തന്നെ തങ്ങുകയായിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍