“കുഞ്ഞിനെക്കുറിച്ച് ചോദിക്കാന്‍ പോലുമാകാത്ത വിധത്തില്‍ നിതിനേട്ടന് വയ്യായ്‌കയുണ്ടോ അമ്മേ? ” - ആതിര ചോദിച്ചു

ജോര്‍ജി സാം

ബുധന്‍, 10 ജൂണ്‍ 2020 (17:53 IST)
ബുധനാഴ്‌ച രാവിലെ വരെ ആതിരയ്‌ക്ക് അറിയില്ലായിരുന്നു, തന്‍റെ എല്ലാമെല്ലാമായ നിതിനേട്ടന്‍ ഈ ലോകത്തുനിന്ന് മറഞ്ഞു എന്ന സത്യം. ദുബായില്‍ അന്തരിച്ച നിതിന്‍ ചന്ദ്രന്‍റെ മൃതദേഹം ഇന്ന് രാവിലെയാണ് ആതിര‌യ്‌ക്ക് കാണാനായി കോഴിക്കോട് ആശുപത്രിയില്‍ എത്തിച്ചത്. ഇന്നലെ ആതിര ഒരു പെണ്‍‌കുഞ്ഞിന് ജന്‍‌മം നല്‍കിയിരുന്നു.
 
നിതിന് സുഖമില്ലാതിരിക്കുകയാണ് എന്നാണ് ബന്ധുക്കള്‍ ആതിരയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. കുഞ്ഞ് ജനിച്ചിട്ടുപോലും ഒന്ന് വിളിക്കാന്‍ പറ്റാത്ത വിധത്തില്‍ നിതിനേട്ടന് വയ്യായ്‌കയുണ്ടോ എന്ന് അമ്മയോട് പലതവണ ആതിര അന്വേഷിച്ചു. ‘നിതിനേട്ടന്‍ ജീവനോടെയുണ്ടോ അമ്മേ’ എന്നുപോലും ഒരു തവണ ആതിര ചോദിക്കുകയുണ്ടായി.
 
എന്നാല്‍ നിതിന്‍ മറ്റൊരു ലോകത്തേക്ക് മടങ്ങിയെന്ന വസ്തുത ആരും ആതിരയെ അറിയിച്ചില്ല. ഇന്ന് അവസാനമായി മൂന്ന് മിനിറ്റ് നേരത്തേക്കുമാത്രം നിതിന്‍റെ മുഖം ആതിരയ്‌ക്ക് മുന്നില്‍ തുറന്നുവയ്ക്കപ്പെട്ടപ്പോള്‍ കരയാന്‍ പോലുമാകാത്ത വിധത്തില്‍ തളര്‍ന്നുപോയിരുന്നു ആ പെണ്‍കുട്ടി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍