ദേശീയ ഗെയിംസ് അഴിമതി: സിബിഐ അന്വേഷണം തുടങ്ങി

വ്യാഴം, 5 മാര്‍ച്ച് 2015 (20:00 IST)
കേരളത്തില്‍ നടന്ന 35‌-)മത് ദേശീയ ഗെയിംസില്‍ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ സിബി‌ഐ അന്വേഷണം ആരംഭിച്ചു. ദേശീയ ഗെയിംസ് നടത്തിപ്പിലും സാധനസാമഗ്രികള്‍ വാങ്ങിയതിലും അഴിമതിയുണ്ടെന്ന് ആരോപിച്ച് വി ശിവന്‍കുട്ടി എംഎല്‍എ സിബിഐയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം പരാതിയില്‍ സിബിഐ, വി. ശിവന്‍കുട്ടി എംഎല്‍എയുടെ മൊഴിയെടുത്തു. 
 
ദേശീയ ഗെയിംസിനുള്ള സാധനസാമഗ്രികള്‍ വാങ്ങിയതിലും സംഘാടനത്തിലും അഴിമതിയുണ്ടോ എന്നും ഇതില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കു പങ്കുണ്ടോ എന്നുമാണ് ആദ്യ അന്വേഷണം. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെയാകും അന്വേഷിക്കുക. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഴിമതിയില്‍ പങ്കുള്ളതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കേസെടുക്കും. ദേശീയ ഗെയിംസ് നടത്തിപ്പിലും കായിക ഉപകരണങ്ങള്‍ വാങ്ങിയതിലും 122 കോടി രൂപയുടെ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി വി ശിവന്‍കുട്ടി എംഎല്‍എ കഴിഞ്ഞമാസം 14നാണ് സിബിഐയ്ക്ക് പരാതി നല്‍കിയത്. 
 
എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നടത്തിയ മേളയില്‍ അഴിമതിയുണ്ടായാല്‍ കേസെടുക്കാമോ എന്ന് സംശയം സി‌ബിഐയ്ക്ക് ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ അനുകുലമായ നിയമോപദേശമാണ് സിബി‌ഐക്ക് ലഭിച്ചിരിക്കുന്നത്. അതേസമയം സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ക്കോ മന്ത്രിമാര്‍ക്കോ പങ്കുണ്ടെങ്കില്‍ കേസെടുക്കാമോ എന്ന കാര്യത്തില്‍ സിബി‌ഐക്ക് ഉചിതമായ നിയമോപദേശം ലഭിച്ചിട്ടില്ല. 
 
അതേസമയം ദേശീയ ഗെയിംസിലെ അഴിമതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി.ശിവന്‍കുട്ടി എംഎല്‍എ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതില്‍ നോട്ടീസ് ലഭിച്ചാല്‍ അന്വേഷണത്തിന് സിബിഐ സന്നദ്ധത അറിയിക്കും. അങ്ങനെ വന്നാല്‍ സംസ്ഥാനസര്‍ക്കാരിനുള്ള പങ്കും അന്വേഷണ വിധേയമാകും. 
 
 

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക