തോട്ടം തൊഴിലാളികള്‍ക്ക് കൂലി കൂട്ടി നല്‍കാനാവില്ലെന്ന് ഉടമകള്‍; ധാരണയുണ്ടാക്കിയത് സർക്കാരിനെ സഹായിക്കാൻ
ഞായര്‍, 15 നവംബര്‍ 2015 (13:13 IST)
തോട്ടം തൊഴിലാളികളുടെ കൂലിയും ബോണസും കൂട്ടി നല്‍കാനാകില്ലെന്ന് തോട്ടം ഉടമകള്‍. കൂലി വര്‍ദ്ധിപ്പിക്കാമെന്ന് സമ്മതിച്ചത് സര്‍ക്കാരിനെ തിരഞ്ഞെടുപ്പില്‍ സഹായിക്കാന്‍ ആയിരുന്നുവെന്ന് തോട്ടം ഉടമകളുടെ സംഘടന വ്യക്തമാക്കി. തിങ്കളാഴ്ച നടക്കുന്ന പിഎല്‍സി യോഗത്തില്‍ ഇക്കാര്യമുന്നയിക്കുമെന്നും തോട്ടം ഉടമകള്‍ പറയുന്നു. എന്നാല്‍, തീരുമാനം ഉടന്‍ നടപ്പാക്കിയില്ലെങ്കില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുമെന്നു പെമ്പിളൈ ഒരുമൈ അറിയിച്ചു.
നിലവിലെ സാഹചര്യത്തില്‍ ബോണസ് നല്‍കുന്നതും കൂലി കൂട്ടുന്നതും പ്രായോഗികമല്ല. കൂലി വര്‍ധിപ്പിക്കാത്തതിന്റെ പേരില്‍ സമരം ഉണ്ടായാല്‍ നേരിടും. തേയില, റബര്‍ വില വര്‍ധിക്കാതെ കൂലി കൂട്ടുക എന്നത് അപ്രായോഗികമാണ്. സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ ഒരു സഹായവും ഇതുവരെ ലഭച്ചില്ല. അതിനാല്‍ കൂലിവര്‍ധന നടപ്പാക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും തോട്ടം ഉടമകള്‍ വ്യക്തമാക്കി.
ശമ്പളവര്‍ദ്ധനവിനായി മൂന്നാറിലെ തോട്ടങ്ങളിലെ സ്ത്രീ തൊഴിലാളികള്‍ 13 ദിവസത്തിലേറെ രാപ്പകല്‍ സമരം നടത്തിയതിനൊടുവിലാണ് സര്‍ക്കാര്‍ ഇടപെട്ട് കൂലി വര്‍ദ്ധനവിനും ബോണസിനും ധാരണയായിരുന്നത്. എന്നാല്‍ അന്നുണ്ടാക്കിയ ധാരണ പ്രകാരമുള്ള കൂലിയും ബോണസും നല്‍കാനാവില്ലെന്നാണ് ഇപ്പോള്‍ തോട്ടം ഉടമകളുടെ അഭിപ്രായം.