മുങ്ങി മരിച്ചതിന്റെ സൂചന മൃതദേഹത്തിലില്ല, മീന്‍ കൊത്തിയ പാടുപോലും മകളുടെ ശരീരത്തില്‍ ഇല്ല; മിഷേലിന്റെ പിതാവ് മുഖ്യമന്ത്രിയെ കണ്ടു

Webdunia
ബുധന്‍, 15 മാര്‍ച്ച് 2017 (15:08 IST)
കൊച്ചിയിലെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജി വള്‍ഗീസിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മകളുടെ മരണത്തില്‍ പല ദുരൂഹതകള്‍ ബാക്കിയാണ്. ഇതിനാല്‍  മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും മാതാപിതാക്കൾ ​മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

മകളുടെ മരണം ആത്മഹത്യ അല്ലെന്ന നിലപാടിലാണ് മാതാപിതാക്കള്‍. ഇക്കാര്യം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതിനു ശേഷവും പിതാവ് ഷാജി മാധ്യമങ്ങളോട് ആവര്‍ത്തിച്ചു.

വെള്ളത്തില്‍ വീണ് മുങ്ങി മരിച്ചതിന്റെ ഒരു സൂചന പോലും മകളുടെ മൃതദേഹത്തില്‍ നിന്ന് ലഭിച്ചിട്ടില്ല. മീന്‍ കൊത്തിയ പാടുപോലും മകളുടെ ശരീരത്തില്‍ ഇല്ല. ഇക്കാര്യം പ്രദേശത്തെ മത്സ്യത്തൊഴിലാളികളും പൊലീസിനെയും അന്വേഷണസംഘത്തെയും അറിയിച്ചിട്ടുള്ള വിവരവും മിഷേലിന്റെ പിതാവ് ചൂണ്ടിക്കാട്ടി.

സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി മാതാപിതാക്കളെ അറിയിച്ചു. അതേസമയം,  സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി പികെ മധു അറിയിച്ചു.
Next Article