ഹോട്ടലില്‍ ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലി തര്‍ക്കം: ബംഗാള്‍ സ്വദേശി കുത്തേറ്റു മരിച്ചു

വ്യാഴം, 25 ഓഗസ്റ്റ് 2016 (14:38 IST)
ഭക്ഷണശാലയില്‍ ആഹാരം ഉണ്ടാക്കുന്നതിനെ ചൊല്ലി  ജീവനക്കാര്‍ തമ്മിലുണ്ടായ തര്‍ക്കം ബംഗാള്‍ സ്വദേശിയുടെ കൊലപാതകത്തില്‍ അവസാനിച്ചു. പശ്ചിമ ബംഗാളിലെ ഉത്തര്‍ ബിലാസ്പൂര്‍ ജില്ലക്കാരാനായ നാനി ഗോപാല്‍ ദാസ് എന്ന 30 കാരനാണ് സഹപ്രവര്‍ത്തകന്‍റെ കുത്തേറ്റു മരിച്ചത്.
 
തിങ്കളാഴ്ച രാത്രി പത്തരമണിയ്ക്കായിരുന്നു സംഭവം. ഭക്ഷണം തയ്യാറാക്കുന്നതിനെ ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ ഗോപാല്‍ ദാസിന്‍റെ സഹപ്രവര്‍ത്തകനും പശ്ചിമബംഗാളിലെ ഉത്തര ഖരഗ്പൂര്‍ ജില്ലക്കാരനുമായ തപസ് ബര്‍മന്‍ എന്ന 21 കാരന്‍ ഇറച്ചി കഷണങ്ങളാക്കുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു.
 
നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റ ഗോപാല്‍ ദാസിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്തനംതിട്ട സി.ഐ എ.എസ്.സുരേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 
 

വെബ്ദുനിയ വായിക്കുക