സംഘടനാ തെരഞ്ഞെടുപ്പ്; കൊച്ചിയിൽ കെഎസ്‍യു പ്രവർത്തകർ തമ്മിൽ കൂട്ടയടി - ഏറ്റുമുട്ടിയത് എ– ഐ ഗ്രൂപ്പുകൾ

ബുധന്‍, 22 മാര്‍ച്ച് 2017 (19:08 IST)
സംഘടനാ തെരഞ്ഞെടുപ്പിടെ കെഎസ്‌യു പ്രവർത്തകർ ഏറ്റുമുട്ടി. വോട്ടെടുപ്പ് അവസാനിക്കുന്നതിനു തൊട്ടു മുൻപാണു എ– ഐ ഗ്രൂപ്പുകൾ തമ്മിൽ ചേരിതിരി‍ഞ്ഞ് അടിച്ചത്. കെഎസ്‌യു എറണാകുളം ജില്ലാകമ്മിറ്റി തെരഞ്ഞെടുപ്പിന് ഇടയായിരുന്നു പ്രവർത്തകരുടെ ഏറ്റുമുട്ടൽ.

പത്തു മിനിറ്റോളം തെരുവിൽ കയ്യാങ്കളി നടത്തിയ കെഎസ്‌യു പ്രവർത്തകരെ പൊലീസ് ലാത്തിവീശിയോടിച്ചു. ഇതോടെ പിൻമാറിയ പ്രവർത്തകർ പിന്നീടു സംഘടിച്ചെത്തി പൊലീസിനു നേരെ കല്ലെറിഞ്ഞു.

വോട്ടർപട്ടികയിൽ പേരില്ലാത്തവർ വോട്ടു ചെയ്യാനെത്തിയെന്ന ആരോപണത്തെ തുടർന്നാണു സംഘർഷമുണ്ടായത്. സ്ഥിതി നിയന്ത്രണവിധേയമായതോടെ തെരഞ്ഞെടുപ്പു നടപടികൾ പുനരാരംഭിച്ചു.

സംഘർഷത്തിൽ ചില കെഎസ്‌യു പ്രവർത്തകർക്കും പരുക്കേറ്റിട്ടുണ്ട്. രാവിലെ 10ന് ആരംഭിച്ച തെരഞ്ഞെടുപ്പിന്‍റെ ഫലം ഇതേവരെ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലും സംഘടനാ തെരഞ്ഞെടുപ്പിനിടെ എ, ഐ ഗ്രൂപ്പുകൾ തമ്മിലടിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക