ജമാഅത്തെ ഇസ്ലാമിയുടെ ആത്മാവ് ലീഗിൽ പ്രവേശിച്ചു, വർഗീയലഹള ഉണ്ടാകാത്തത് എൽഡിഎഫ് ഉള്ളതുകൊണ്ടെന്ന് കോടിയേരി

വെള്ളി, 17 ഡിസം‌ബര്‍ 2021 (12:13 IST)
മുസ്ലീം ലീഗിനെതിരെ രൂക്ഷമായ വിമർശനമുന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാല‌കൃഷ്‌ണൻ. മുസ്ലീം ലീഗ് തീവ്ര വർഗീയതയോടെയാണ് രൂപം കൊണ്ടതെന്നും അക്രമത്തിന്റെ വഴി മറ്റൊരു രൂപത്തില്‍ അരങ്ങേറുന്നതിനാണ് കോഴിക്കോട് പ്രകോപനപരമായ റാലി നടത്തിയതെന്നും കോടിയേരി പറഞ്ഞു. സിപിഎം മുഖപത്രമായ ‌ദേശാഭിമാനിയിൽ എഴുതിയ ഹിന്ദുരാജ്യ നയത്തില്‍ മിണ്ടാട്ടമില്ലാത്ത ലീഗ്' എന്ന ലേഖനത്തിലാണ് ലീഗിനെ കോടിയേരി കടന്നാക്രമിക്കുന്നത്.
 
മലപ്പുറം അടക്കമുള്ള ലീഗിന്റെ ഉരുക്കുകോട്ടകളിൽ പോലും എൽഡിഎഫ് വിജയക്കൊടി പാറിക്കുകയാണ്. ഇത് മറികടക്കുന്നതിനായാണ് ലീഗ് പച്ചയായ വർഗീയത പുറത്തെടുത്തിരിക്കുന്നത്. അതിന്റെ വിളംബരമായിരുന്നു വഖഫ് ബോര്‍ഡ് നിയമനത്തിന്റെ പേരുപറഞ്ഞ് മുസ്ലിംലീഗ് കോഴിക്കോട്ട് നടത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍വിരുദ്ധ പ്രകടനം.
 
1906 ഡിസംബറില്‍ ധാക്കയില്‍ രൂപംകൊണ്ട, ഇന്ത്യാ വിഭജനത്തിന് നിലകൊണ്ട മുസ്ലിംലീഗിന്റെ വഴി തീവ്രവര്‍ഗീയതയുടേതായിരുന്നു. 1946ൽ ബംഗാളില്‍ സായുധരായ മുസ്ലിം യുവാക്കള്‍ അക്രമസമരത്തിന് ഇറങ്ങിയപ്പോള്‍ ലീഗ് പ്രതിനിധിയായ ബംഗാൾ മുഖ്യമന്ത്രി സുഹ്രാവര്‍ദി അക്രമം അമര്‍ച്ച ചെയ്യാന്‍ പൊലീസിനെയോ സൈന്യത്തെയോ വിട്ടില്ല. 
 
അന്നത്തെ അക്രമശൈലി മറ്റൊരു രൂപത്തില്‍ കേരളത്തില്‍ അരങ്ങേറുന്നതിനാണ് മുസ്ലിംലീഗ് കോഴിക്കോട് പ്രകോപനപരമായ റാലി നടത്തുന്നതും പച്ചയ്ക്ക് വർഗീയത വിളമ്പുന്നതും. മതനിരപേക്ഷത നിലനിര്‍ത്താന്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന എല്‍ഡിഎഫ് ഭരണം ഇവിടെയുള്ളതുകൊണ്ടാണ് നാട് വര്‍ഗീയ ലഹളകളിലേക്ക് വീഴാത്തത്, കോടിയേരി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍