ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ കളിക്കളങ്ങൾ സജീവമാക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ

അഭിറാം മനോഹർ

വ്യാഴം, 24 ഏപ്രില്‍ 2025 (20:45 IST)
ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കളിക്കളങ്ങള്‍ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ ലഹരി വിരുദ്ധ സന്ദേശ യാത്ര സംഘടിപ്പിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍. മേയ് 5-ന് കാസര്‍ഗോഡില്‍ തുടങ്ങുന്ന ലഹരിവിരുദ്ധ സന്ദേശയാത്ര എല്ലാ ജില്ലകളിലൂടെയും സഞ്ചരിക്കും. 'കിക്ക് ഡ്രഗ്' ആപ്തവാക്യത്തോടെ നടത്തുന്ന ഈ പ്രവര്‍ത്തനത്തില്‍ ഉപേക്ഷിക്കപ്പെട്ട കളിക്കളങ്ങള്‍ വീണ്ടെടുക്കുകയും സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്യും.
 
തദ്ദേശ സ്ഥാപന സ്പോര്‍ട്‌സ് കൗണ്‍സിലുകളും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഓരോ ജില്ലയിലും മിനി മാരത്തണും കളരിപ്പയറ്റ്,റോളര്‍ സ്‌കേറ്റിങ്ങ്,കരാട്ടെ,ജൂഡോ തുടങ്ങിയ കായിക പ്രദര്‍ശനങ്ങളും സൈക്ലത്തോണ്‍,വാക്കത്തോണ്‍,എന്നിവയും ഉണ്ടാകും. വിവിധ കായിക സംഘടനകളും പ്രമുഖ കായിക താരങ്ങളും യാത്രയില്‍ പങ്കാളികളാവും. ഓരോ കേന്ദ്രത്തിലും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലും. ആദ്യഘട്ടത്തില്‍ കാസര്‍ഗോഡ്,കണ്ണൂര്‍,വയനാട്,കോഴിക്കോട്,പാലക്കാട്,മലപ്പുറം,തൃശൂര്‍ ജില്ലകളിലും രണ്ടാംഘട്ടത്തില്‍ തിരുവനന്തപുരത്ത് നിന്നും തുടങ്ങുന്ന യാത്ര കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം ഇടുക്കി ജില്ലകളിലും പര്യടനം പൂര്‍ത്തിയാക്കി മെയ് 21 ന് എറണാകുളത്ത് മറൈന്‍ ഡ്രൈവില്‍ സമാപിക്കും. സമാപനപരിപാടിയില്‍ എല്ലാ പ്രമുഖ കായിക താരങ്ങളെയും അണിനിരത്തി മെഗാ മാരത്തണ്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
 
കളിക്കളങ്ങളില്‍ നിന്നും മാറി ഡിജിറ്റല്‍ വിനോദങ്ങളിലേക്കുള്ള ചുരുങ്ങലാണ് യുവതലമുറയിലെ തെറ്റായ പ്രവണതകള്‍ക്ക് കാരണം. മയക്കുമരുന്ന് സംസ്ഥാനത്ത് വലിയ പ്രതിസന്ധി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കേരളത്തെ ഒന്നാകെ കളികളിലേക്കും കളിക്കളങ്ങളിലേക്കും ആകര്‍ഷിക്കുന്ന ബോധവല്‍ക്കരണ പരിപാടികളും ആവിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി സമൂഹത്തിന്റെ സഹകരണവും പൂര്‍ണ പങ്കാളിത്തവും ഇതിന് ആവശ്യമാണ്. വ്യായാമത്തിലേക്കും കളിയിലേക്കും എല്ലാവരെയും ആകര്‍ഷിക്കാനായി കായികക്ഷമതാ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലാതലങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍