പാതയോരത്തെ മദ്യനിരോധനം: കൂടുതൽ സമയം ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്; സ്റ്റാര്‍ ഹോട്ടലുകള്‍ വഴിയുള്ള കളള് വിതരണം ആലോചിക്കുന്നതായി കോടിയേരി

Webdunia
ചൊവ്വ, 4 ഏപ്രില്‍ 2017 (11:27 IST)
സംസ്ഥാന, ദേശീയ പാതയോരങ്ങളിലെ മദ്യശാലകൾ മാറ്റിസ്ഥാപിക്കുന്നതിനയി കൂടുതൽ സമയം ആവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിന് മൂന്ന് മാസത്തെ സാവകാശമാണ് കേരളം ചോദിക്കുക. ഇക്കാര്യം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും.  മുഖ്യമന്ത്രി വിളിച്ചുചേർത്ത അടിയന്തര യോഗത്തിലാണു തീരുമാനം.
 
അറ്റോര്‍ണി ജനറലാണ് കേരളത്തിനുവേണ്ടി ഹര്‍ജി തയ്യാറാക്കുന്നത്. മാത്രമല്ല സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുമായും സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തും. എടുത്തുചാടി ഒരു തീരുമാനവുമെടുക്കില്ലെന്നും ജനങ്ങളുമായി സംഘർഷത്തിനില്ലെന്നും മന്ത്രി ജി സുധാകരൻ പറഞ്ഞു. അതേസമയം, സുപ്രീംകോടതി വിധിമൂലം 400 കെടിഡിസി തൊഴിലാളികള്‍ക്കു ജോലി നഷ്ടപ്പെടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 
 
അതേസമയം, കളളുഷാപ്പുകള്‍ വഴി വിദേശമദ്യം വില്പന നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് പറഞ്ഞ മന്ത്രി സുധാകരനെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരുത്തി. കളളുഷാപ്പുകള്‍ വഴി വിദേശമദ്യം കൊടുക്കില്ല. ഇക്കാര്യം ഇതുവരെയും സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല. അതിനുപകരം സ്റ്റാര്‍ ഹോട്ടലുകള്‍ വഴി കളള് വിതരണം ചെയ്യുന്നത് സര്‍ക്കാര്‍ ആലോചിക്കുമെന്നും കോടിയേരി വ്യക്തമാക്കി.
Next Article