വൈദ്യരുടെ വീട്ടിൽ ചികിത്സയ്‌ക്കെത്തിയ ബാലൻ മരിച്ചു

എ കെ ജെ അയ്യര്‍

ഞായര്‍, 13 ഡിസം‌ബര്‍ 2020 (10:51 IST)
തൊടുപുഴ: തിരുമ്മു ചികിത്സയ്ക്ക് വൈദ്യരുടെ വീട്ടിലെത്തിയ ആദിവാസി ബാലൻ മരിച്ചു. അറക്കുളം തുമ്പച്ചി ഈട്ടിക്കൽ മനോജ് - ശൈലജ ദമ്പതികളുടെ മകൻ മഹേഷ് എന്ന പതിനാറുകാരനാണ് കഴിഞ്ഞ ദിവസം പുലർച്ചെ മരിച്ച നിലയിൽ കാണപ്പെട്ടത്. കുടയത്തൂരിലെ വാടക വീട്ടിൽ തിരുമ്മു ചികിത്സ നടത്തുന്ന മെത്തോട്ടി മറുവശം പ്ലാക്കൽ ജയിൻസിന്റെ വീട്ടിലാണ് മഹേഷ് മരിച്ച നിലയിൽ കാണപ്പെട്ടത്.

ചികിത്സയ്‌ക്കെത്തിയ മഹേഷിനോപ്പം പിതാവും അമ്മാവും കൂടെയുണ്ടായിരുന്നു. മഹേഷ് മരിച്ച വിവരം വൈദ്യർ തന്നെയാണ് പോലീസിനെ അറിയിച്ചത്. എന്നാൽ മഹേഷ് നാല് മാസം മുമ്പ് വീട്ടിനടുത്ത് വീണതായും കാലിനും അരക്കെട്ടിനും വേദനയുണ്ടെന്നും മഹേഷ് പറഞ്ഞതായി ബന്ധുക്കൾ അറിയിച്ചു. 
 
തുടർന്ന്  മുട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയിരുന്നു. എക്സ്റേ എടുത്ത് പരിശോധിക്കണമെന്ന് പറഞ്ഞെങ്കിലും മഹേഷിന്റെ അമ്മാവന്റെ ഉപദേശ പ്രകാരമാണ് ഇദ്ദേഹത്തിന്റെ പരിചയക്കാരനായ ജയിൻസ് വൈദ്യനെ ചികിത്സയ്ക്കായി വെള്ളിയാഴ്ച സമീപിച്ചത്.  എന്നാൽ കഴിഞ്ഞ ദിവസം മഹേഷിനെ പുലർച്ച നാലോടെ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. 
 
പൂമാല ഹയർ സെക്കണ്ടറി സ്‌കൂൾ പ്ലസ് റ്റു വിദ്യാർത്ഥിയാണ് മഹേഷ്. കാഞ്ഞാർ പോലീസ് വൈദ്യന്റെ വീട്ട്ടിലെത്തി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇതിനു ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളു. വൈദ്യർ പോലീസ് നിരീക്ഷണത്തിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍