കലാഭവന്‍ മണിയുടെ മരണം; രാസപരിശോധനാഫലം പുറത്ത്, ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം സ്ഥിരീകരിച്ചു

ഞായര്‍, 29 മെയ് 2016 (12:51 IST)
കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യം ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചു. ശരീരത്തില്‍ മീഥൈല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയെന്ന് പരിശോധന ഫലം. ഹൈദരാബാദിലെ ഫൊറന്‍സിക് ലാബിലേക്ക് അയച്ച രാസപരിശോധനാഫലത്തിന്റെ റിപ്പോര്‍ട്ട് പോലീസിനു ലഭിച്ചു. ക്ഷേ, കീടനാശിനി ക്ലോർപൈറിഫോറസിന്റെ അംശം കണ്ടെത്താനായിട്ടില്ല.
 
ഇതിന്റെ അടിസ്ഥാനത്തില്‍ മരണത്തില്‍ അസ്വഭാവികത ഇല്ല എന്ന പ്രാഥമിക നിഗമനത്തിലേക്കാണ് അന്വേഷണം പോകുന്നത്. അതേസമയം, മീഥൈല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം മരണകാരണം ആയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തമായിട്ടില്ല. ശരീരത്തില്‍ വിഷമദ്യം എങ്ങനെ എത്തി എന്ന നിലയ്ക്കാകും ഇനിയുള്ള അന്വേഷണം. 
 
മണിയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മണിയുടെ കുടുംബം. നേരത്തെ കലാഭവന്‍ മണിയുടെ മരണകാരണം വ്യക്തമാക്കുന്ന രാസപരിശോധനാഫലം വൈകുന്നതിന് പിന്നാലെ അന്വേഷണസംഘത്തിലെ പ്രധാനികളെ സ്ഥലം മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണു ഹൈദരാബാദിലെ ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ടു പുറത്തുവന്നത്.
 
മണിയുടെ മരണം അന്വേഷിക്കുന്നതിനായി വിദഗ്ധ മെഡിക്കൽ സംഘത്തെ പൊലീസ് രൂപീകരിച്ചിരുന്നു. സംഘം റിപ്പോർട്ട് പഠിച്ച് അന്തിമതീരുമാനത്തിലെത്തിയ ശേഷമേ പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകൂ. 

വെബ്ദുനിയ വായിക്കുക