മലപ്പുറം ജില്ലയെ സംശയത്തിൻ്റെ മുനയിൽ നിർത്തി, അറേബ്യൻ നാട്ടിലെ മുഴുവൻ സുഗന്ധം കൊണ്ട് വന്ന് പൂശിയാലും പാപക്കറ മാറില്ല, മുഖ്യമന്ത്രിക്കെതിരെ കെ സി വേണുഗോപാൽ

അഭിറാം മനോഹർ

തിങ്കള്‍, 2 ജൂണ്‍ 2025 (18:33 IST)
K C Venugopal Against Pinarayi Vijayan
മലപ്പുറം ജില്ലക്കെതിരെ വലിയ ചതിപ്രയോഗം നടത്തിയിട്ടുള്ള ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സ്വര്‍ണക്കടത്തിന്റെയും കള്ളപ്പണത്തിന്റെയും നാടാണെന്ന് പറഞ്ഞ് ജില്ലയെ അധിക്ഷേപിച്ചു. ഈ ചതിപ്രയോഗം മലപ്പുറത്തുകാര്‍ക്ക് മറക്കാനാവില്ലെന്നും ചതിയെനെന്ന വാക്ക് ഉപയോഗിക്കാന്‍ ഏറ്റവും യോഗ്യന്‍ മുഖ്യമന്ത്രിയാണെന്നും വേണുഗോപാല്‍ പറഞ്ഞു. നിലമ്പൂരില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
കേരളത്തിലെ ജനങ്ങളെ ഇത്രയേറെ വെറുക്കപ്പെടാന്‍ സാഹചാര്യമൊരുക്കിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ പരിണിത ഫലമാണ് ഇവിടെയുണ്ടായ തെരെഞ്ഞെടുപ്പ്. ചതിയെ കുറിച്ച് സംസാരിച്ചാണ് മുഖ്യമന്ത്രി ഇന്നലെ ഇവിടെ സംസാരിച്ചത്. ചതിയെന്ന പ്രയോഗം ഉപയോഗിക്കാന്‍ പറ്റിയ ഏറ്റവും യോഗ്യനായ ആള്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ 150 കിലോ സ്വര്‍ണവും 123 കോടി രൂപയും മലപ്പുറത്ത് നിന്ന് മാത്രമായി പിടിച്ചെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞത്. പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് എന്ന് കൂടി പറഞ്ഞു. മലപ്പുറം ജില്ലയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തി. ജില്ലക്കെതിരെ ചതിപ്രയോഗം നടത്തി. ഇവിടെ വന്ന് ചതിയെ പറ്റി പറയുന്നു.
 
 എല്ലാ ജില്ലകളിലും കള്ളപ്പണവും സ്വര്‍ണവും പിടിക്കാറുണ്ട്. എന്നാല്‍ ആ ജില്ലകളെ പറ്റി മുഖ്യമന്ത്രി മിണ്ടിയില്ല. മലപ്പുറം ജില്ലക്കെതിരെ മുഖ്യമന്ത്രി നടത്തിയ ചതിപ്രയോഗം കേരളം മറക്കാന്‍ പാടില്ല. രാഷ്ട്രീയ പ്രതിനിധികളായി മാത്രമാണോ പാണക്കാട് കുടുംബത്തെ കേരളം കാണുന്നത്. മതവൈരം കത്തുമ്പോള്‍ സമാധാനദൂതുമായി എത്തുന്നവരാണ് പാണക്കാട് കുടുംബം. പാണക്കാട് തങ്ങള്‍ തീവ്രവാദ പ്രസ്ഥാനത്തിന് അനുകൂല നിലപാട് എടുക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ സി വേണുഗോപാല്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍