പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാർ പാർലമെന്റിൽ റിപ്പോർട്ട് നൽകി. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂരില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്രസാമൂഹികനീതി വകുപ്പ് മന്ത്രി തവര്‍ചന്ദ് ഗെലോട്ടാണ് പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കേസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും കേരള പൊലീസിനും സംസ്ഥാന സർക്കാരിനും വീഴ്ച വന്നുവെന്നും കുറ്റപ്പെടുത്തുന്ന റിപ്പോർട്ടിൽ കേസ് സി ബി ഐക്ക് നൽകണമെന്നും ശുപാർശ ചെയ്യുന്നുണ്ട്. ജിഷ കൊലപെയ്യപ്പെട്ടിട്ട് പന്ത്രണ്ട് ദിവസമായിട്ടും തുമ്പില്ലാതെ നീളുന്ന കാരണത്താലാണ് കേന്ദ്രത്തിന്റെ ഈ നീക്കം.
കൊലപാതകം വിവാദമായ ശേഷം മാത്രമാണ് ഉന്നതതല ഇടപെടലുണ്ടായതും പ്രത്യേക അന്വേഷണസംഘം രൂപികരിച്ചതും.കൊലപാതകം നടന്ന് എത്രയും പെട്ടെന്ന് തെളിവുകള്‍ ശേഖരിക്കാന്‍ പോലീസിന് സാധിച്ചില്ല എന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. സംഭവത്തിൽ കൊലപാതക കേസ് എന്ന രീതിയിൽ ആണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പീഡനം നടന്നിരുന്നുവെന്ന് വ്യക്തമായിട്ടും പിന്നെയും ദിവസങ്ങള്‍ കഴിഞ്ഞാണ് പീഡനക്കേസ് രജിസ്റ്റർ ചെയ്തതെന്നും ആരോപണമുണ്ട്.