Govindachamy: കണ്ണൂര്‍ വിടാനായില്ല, പൊലീസ് പിടികൂടിയത് കിണറ്റില്‍ നിന്ന്; നിര്‍ണായകമായത് ആ വിളി !

രേണുക വേണു

വെള്ളി, 25 ജൂലൈ 2025 (11:01 IST)
Govindachamy: ജയില്‍ചാടിയ കൊടുംകുറ്റവാളി ഗോവിന്ദചാമി പിടിയിലായത് കിണറ്റില്‍ നിന്ന്. കണ്ണൂര്‍ തളാപ്പില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. 
 
ആള്‍താമസമില്ലാത്ത ഒരു വീടിന്റെ ഭാഗത്താണ് ഗോവിന്ദചാമിയെ കണ്ടത്. പൊലീസ് എത്തുമെന്ന് ഉറപ്പായപ്പോള്‍ ഇയാള്‍ തൊട്ടടുത്തുള്ള കാടുമൂടി കിടക്കുന്ന പറമ്പിലേക്ക് ഓടി. അവിടെ ഒരു കിണര്‍ ഉണ്ടായിരുന്നു. ഈ കിണറിലാണ് ഗോവിന്ദചാമി ഒളിച്ചിരിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് ഗോവിന്ദചാമിയെ കിണറ്റില്‍ നിന്ന് രക്ഷിച്ചത്. 
 
ഒറ്റകൈയനായ ഗോവിന്ദചാമി കിണറ്റിലെ കയറില്‍ തൂങ്ങി നില്‍ക്കുകയായിരുന്നെന്നാണ് വിവരം. മാതൃഭൂമി ന്യൂസ് ഗോവിന്ദചാമിയെ പൊലീസ് പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടു. 
 
ഗോവിന്ദചാമി കണ്ണൂര്‍ വിട്ടിട്ടില്ലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസിനു വ്യക്തമായി. ഇതേ തുടര്‍ന്നാണ് തളാപ്പ് പരിസരം കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. ഗോവിന്ദചാമിയെ കണ്ട ഒരാള്‍ 'ഗോവിന്ദചാമി' എന്നു വിളിച്ചപ്പോള്‍ ഇയാള്‍ തിരിഞ്ഞുനോക്കി. ഉടന്‍ ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് തളാപ്പില്‍ പരിശോധന നടത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍