ജലനിരപ്പ് ഉയരുന്നു; വേണ്ടിവന്നാല്‍ ഇടുക്കി അണക്കെട്ട് തുറക്കും, യുദ്ധ കാലാടിസ്ഥാനത്തില്‍ സാഹചര്യം പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

വെള്ളി, 27 ജൂലൈ 2018 (20:24 IST)
ഇടുക്കി അണക്കെട്ടില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഉന്നത തലയോഗം ചേര്‍ന്നു. വെള്ളം തുറന്നുവിടേണ്ടിവന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍വെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

റവന്യൂ, ജലവിഭവ വകുപ്പുകളും കെഎസ്ഇബിയും ചേര്‍ന്നാണ് സര്‍വെ നടത്തുക. ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ ഇടുക്കി, എറണാകുളം ജില്ലാ കലക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

വെള്ളം ഒഴുകിപ്പോകുന്ന പുഴയുടെ ഇരു വശങ്ങളിലും 100 മീറ്ററിനുളളിലുളള കെട്ടിടങ്ങൾ സംബന്ധിച്ച വിവരം ദുരന്തനിവാരണ അതോറിറ്റി അതിസൂക്ഷ്മ ഉപഗ്രഹചിത്രങ്ങളില്‍നിന്നു തയാറാക്കി. ഈ കെട്ടിടങ്ങളില്‍ താമസിക്കുന്നവരെക്കുറിച്ചുള്ള വിവരമാണ് അടിയന്തരമായി ശേഖരിക്കുന്നത്.

വെള്ളം തുറന്നു വിടുകയാണെങ്കില്‍ എത്ര താമസക്കാരെ ബാധിക്കുമെന്നും വെള്ളം ഒഴുകിപ്പോകുന്ന ചാലുകളിലെ തടസ്സങ്ങള്‍ എന്തൊക്കെയാണെന്നും പരിശോധിക്കുന്നുണ്ട്.

റിസര്‍വോയറില്‍ സംഭരിക്കാവുന്ന 2403 അടി വെള്ളമാണ്. വെള്ളിയാഴ്ച വൈകുന്നേരശത്ത കണക്കുപ്രകാരം ഇടുക്കി അണക്കെട്ടില്‍ 2392 അടി വെള്ളമുണ്ട്. മഴ തുടരുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വെള്ളം തുറന്നുവിടുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിന് മുമ്പ് 1992 ലാണ് ഇടുക്കി അണക്കെട്ട് തുറന്നുവിട്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍