കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി ഗോപാലൻ, വടകര സ്വദേശി സുരേന്ദ്രൻ, കൊയിലാണ്ടി സ്വദേശി ഗംഗാധരൻ, പശ്ചിമ ബംഗാളിൽ നിന്നും ഗംഗ, വയനാട് സ്വദേശി നസീറ എന്നിവരുടെ മരണത്തിലാണ് ബന്ധുക്കൾ സംശയം ഉന്നയിച്ചത്. അതിൽ ഗംഗാധരൻ, നസീറ എന്നിവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടത്തും. പുക ശ്വസിച്ചാണ് ഇവരുടെ മരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽ നിന്നാണ് പുക ഉയർന്നത്. ഇവിടെ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ വിഭാഗങ്ങൾ പരിശോധന നടത്തും. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ നിന്ന് പുക ഉയർന്നത്. ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി രോഗികളെ ഒഴിപ്പിച്ചു. സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് അന്വേഷണത്തിന് നിർദേശം നൽകി.