എല്ലൊടിക്കുമെന്നും വീൽ ചെയറിലിരുത്തുമെന്നും വീരവാദം മുഴക്കി, കേസായപ്പോൾ അടിയറവ് പറഞ്ഞു

വ്യാഴം, 25 ഓഗസ്റ്റ് 2016 (10:47 IST)
ഫേസ്ബുക്ക് വഴി മുതിർന്ന ബി ജെ പി നേതാവ് പി പി മുകുന്ദനെതിരെ ഭീഷണി മുഴക്കിയ ഗൾഫ് മലയാളി അടിയറവ് പറഞ്ഞു. കോട്ടയം വാകത്താനം തോട്ടയ്ക്കാട് മൂലക്കാട് സതീശ് നായരാണു കേസിലെ പ്രതി. സംഭവം കേസായപ്പോഴാണ് ഇയാൾ മാപ്പ് പറഞ്ഞ് തടിയൂരിയത്.
 
ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി ജെ പി വിമതനായി മുകുന്ദൻ മത്സരിക്കുമെന്ന് അഭ്യൂഹങ്ങ‌ൾ പരന്നിരുന്നു. ഈ സാഹചര്യത്തിൽ സതീശ് ഫേസ്ബുക് വഴി അസഭ്യങ്ങളും ഭീഷണിയും മുഴക്കുകയായിരുന്നു. പോസ്റ്റ് മുകുന്ദന്റെ ശ്രദ്ധയിൽ പെടുകയും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു പരാതി നൽകുകയുമായിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശാനുസരണം ഡിജിപി കേസെടുക്കാൻ വാകത്താനം പൊലീസിനോട് ഉത്തരവിട്ടു.
 
സൈബർ കേസ് ചങ്ങനാശേരി മജിസ്ട്രേട്ട് കോടതിയിലുമെത്തി. ഒരാഴ്ച മുൻപു നാട്ടിലെത്തിയ സതീശ് നായരെ വാകത്താനം പൊലീസ് പിടികൂടി. മുകുന്ദനോട് സംസാരിച്ച് ഒത്തുതീർപ്പാക്കാൻ ആഗ്രഹമുണ്ടെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. പിന്നീട് മണത്തണയിൽ മുകുന്ദന്റെ വീട്ടിലെത്തിയ സതീശ് നായർ കാലുപിടിച്ചു മാപ്പപേക്ഷിച്ചു.
 

വെബ്ദുനിയ വായിക്കുക