കോവിഡ് 19: കേരളത്തില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല, ചികിത്സ സൗകര്യങ്ങള്‍ പൂര്‍ണ സജ്ജം

ചൊവ്വ, 19 ഡിസം‌ബര്‍ 2023 (10:04 IST)
ഒരിടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ രാജ്യത്ത് ഉയരുകയാണ്. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ കൂടുതല്‍ കേസുകളും കേരളത്തിലാണ്. എന്നാല്‍ നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. ഐസിയു ബെഡ്, ഓക്‌സിജന്‍ ബെഡ്, വെന്റിലേറ്റര്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് കോവിഡ് ഉന്നതതല കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 1957 ഓക്‌സിജന്‍ ബെഡുകളും 2454 ഐസിയു ബെഡുകളും 947 വെന്റിലേറ്റര്‍ സൗകര്യങ്ങളോടു കൂടിയ ഐസിയു ബെഡുകളും സജ്ജമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. 
 
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ കോവിഡ് ബാധിച്ച് മരിച്ചവര്‍ മറ്റ് ഗുരുതരമായ അസുഖങ്ങള്‍ക്ക് ചികിത്സയില്‍ കഴിഞ്ഞവര്‍ ആയിരുന്നു. കോവിഡ് 19 കൊണ്ട് മാത്രമല്ല അത്തരം മരണങ്ങള്‍ സംഭവിച്ചത്. അവര്‍ മറ്റ് ഗുരുതരമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. പ്രായമായവരും മറ്റ് രോഗങ്ങള്‍ ഉള്ളവരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 
 
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 79 കാരനിലാണ് ഒമിക്രോണിന്റെ ഉപവകഭേദമായ ജെഎന്‍.1 കണ്ടെത്തിയത്. അതിവേഗം പടരാന്‍ സാധ്യതയുള്ളതാണെങ്കിലും അത്ര അപകടകാരിയല്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഭയപ്പെടേണ്ട ഒരു സാഹചര്യവും നിലവില്‍ ഇല്ലെന്നും ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. 
 
ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 1,828 സജീവ കോവിഡ് കേസുകളാണ് ഉള്ളത്. ഇന്നലെ മാത്രം 260 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍