കലാഭവന്‍ മണിയുടെ മരണം: ദുരൂഹത നീങ്ങുന്നതായി സൂചന; സ്വാഭാവിക മരണമെന്ന സാധ്യതയിലേക്കു പൊലീസ്

ബുധന്‍, 23 മാര്‍ച്ച് 2016 (07:40 IST)
കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നതായി സൂചന. ദിവസങ്ങൾ നീണ്ട പരിശോധനകൾക്കും അന്വേഷണങ്ങൾക്കുമൊടുവില്‍ മണിയുടേതു സ്വാഭാവിക മരണമായിരിക്കാമെന്ന നിഗമനത്തിലേക്കാണ് പൊലീസ് നീങ്ങുന്നത്. ഇതുവരെ ഇരുന്നൂറോളം പേരെ ചോദ്യം ചെയ്തെങ്കിലും കൊലപാതകമോ ആത്മഹത്യയോ ആകാനുള്ള സാധ്യത നിരാകരിക്കുന്നതായിരുന്നു ഇവരുടെ മൊഴികൾ. ഗുരുതര കരൾരോഗമാണ് മരണത്തിലേക്ക് നയിച്ചതെന്ന്‍ ഫൊറൻസിക് വിദഗ്ധര്‍ അഭിപ്രായപ്പെട്ടതോടെയാണ് സ്വാഭാവിക മരണമെന്ന സാധ്യതയിലേക്ക് പൊലീസ് എത്തുന്നത്. എന്നിരുന്നാലും ശാസ്ത്രീയമായ നിരീക്ഷണങ്ങൾക്കു ശേഷമേ അന്തിമ നിഗമനത്തിലെത്തുകയുള്ളു.

ആന്തരീകാവയവങ്ങളുടെ ‌പരിശോധനയിൽ ക്ലോർ പൈറിഫോസ് എന്ന കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയെങ്കിലും ഇതു നേരിയ അളവിൽ മാത്രമേയുള്ളൂവെന്നായിരുന്നു പ്രാഥമിക കണ്ടെത്തൽ. കീടനാശിനി ഉള്ളിലെത്തിയാൽ അതിരൂക്ഷമായ ഗന്ധമുണ്ടാകും. എന്നാൽ മണിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനു മുമ്പ് പരിശോധിച്ച ഡോക്ടറും ചികിൽസിച്ച ആശുപത്രിയിലെ ഡോക്ടർമാരും ഇത്തരത്തിലുള്ള ഗന്ധമുണ്ടായിരുന്നില്ലെന്നാണ് പൊലീസിനെ അറിയിച്ചത്. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരുടെ സംഘവും ഇൻക്വസ്റ്റ് തയാറാക്കിയ പൊലീസ് ഉദ്യോഗസ്ഥരും കീടനാശിനിയുടെ ഗന്ധം ഉണ്ടായിരുന്നില്ലെന്നാണ് അറിയിച്ചത്. മണിയെ ചികിൽസിച്ച അമൃത ആശുപത്രിയിൽ വച്ച് നടത്തിയ ടോക്സിക്കോളജി പരിശോധനയിലും കീടനാശിനി അകത്തു ചെന്നതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ആശുപത്രിയിൽ വച്ചുണ്ടായ ഹൃദയാഘാതവും അതീവ ഗുരുതരമായ കരൾ രോഗവുമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക വിവരം. ഈ നിഗമനം ശരിവയ്ക്കുന്നതാണ് ഇതുവരെയുള്ള കണ്ടെത്തലുകൾ. എന്നാൽ, കാക്കനാട്ടെ കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇത് എങ്ങിനെയാണ് സംഭവിച്ചതെന്ന് അന്വേഷിക്കേണ്ടതാണ് പ്രധാന കാര്യം. കൂടാതെ മണിയുടെ കരളിന്റെ പ്രവർത്തനവും ഏറെക്കുറെ നിലച്ച മട്ടിലായിരുന്നുയെന്നും സൂചനയുണ്ട്. പല ദിവസങ്ങളായി കഴിച്ച ഭക്ഷ്യവസ്തുക്കളിൽ നിന്നാകാം കീടനാശിനി പ്രവർത്തനരഹിതമായ കരളിൽ അടിഞ്ഞുകൂടിയതെന്ന സാധ്യതയാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. ആന്തരികാവയവങ്ങളുടെ പുനഃപരിശോധനാ റിപ്പോർട്ട് വന്നതിനു ശേഷമെ  അന്തിമനിഗമനത്തിലെത്താൻ സാധിക്കുകയുള്ളൂയെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്.

വെബ്ദുനിയ വായിക്കുക