വേളാങ്കണ്ണി തീർഥാടത്തിന് പോയ ഏഴു മലയാളികൾ തമിഴ്നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു; മരിച്ചവരില്‍ നവവരനും വധുവും

ശനി, 13 മെയ് 2017 (12:04 IST)
വേളാങ്കണ്ണിക്കു സമീപം വാഹനാപകടത്തിൽ കാസർകോട് ബന്തിയോട് മണ്ടെയ്ക്കാപ് സ്വദേശികളായ നവവരനും വധുവും ഉൾപ്പെടെ ഒരു കുടുംബത്തിലെ എഴ് പേർ മരിച്ചു. മൂന്നു പേർക്ക് ഗുരുതര പരുക്കേറ്റു. ഇവരെ കുഴിത്തല സർക്കാർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 
 
കാസർഗോഡ് പൈവെളിഗെ കയ്യാർ സ്വദേശികളായ ബേബി (60), ഷൈൻ (35), അജേഷ് (38), മോൻസി (35), ജിനോ (35) എന്നിവരുൾപ്പെടെ ഏഴുപേരാണ് മരിച്ചത്. രോഹൻ, ജെസ്മ, സൻവി എന്നിവർക്കു പരുക്കേറ്റു. ഇവര്‍ സഞ്ചരിച്ച വാഹനത്തിലേക്ക് ലോറി വന്നിടിക്കുകയായിരുന്നു. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് അറിയിച്ചു. 
 
ഇന്നു പുലർച്ചെ അഞ്ചു മണിയോടെ ആയിരുന്നു അപകടം. അപകടത്തിൽ ഏഴുപേരും തൽക്ഷണം മരിച്ചു. വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. അഞ്ചുപേർ അപകടസ്ഥലത്തു തന്നെ മരിച്ചു. രണ്ടുപേർ ആശുപത്രിയിൽ എത്തിയ ശേഷമാണ് മരിച്ചത്. 
 
ആൽവിന്റെയും പ്രീമയുടെയും വിവാഹം രണ്ടാം തിയതിയാണ് നടന്നത്. വിവാഹേശഷം കുടുംബാംഗങ്ങളുമായി കഴിഞ്ഞ നാലിന് മണ്ടെയ്ക്കാപ്പിൽ നിന്നും വേളാങ്കണ്ണിക്ക് പോയതായിരുന്നു സംഘം. വേളാങ്കണ്ണി തീർഥാടനം കഴിഞ്ഞശേഷം നാട്ടിലേക്ക് തിരിക്കുന്നതിനിടെ ഇവർ സഞ്ചരിച്ച കാറിൽ ലോറി ഇടിക്കുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക