ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ തുടങ്ങി; ദിവസ വാടക 20000 രൂപവരെ

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 8 ജൂലൈ 2025 (11:56 IST)
തിരുവനന്തപുരം വിമാനത്താവളത്തില്‍ കേടായി കിടന്ന ബ്രിട്ടീഷ് അത്യാധുനിക യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ തുടങ്ങി. ബ്രിട്ടനില്‍ നിന്നെത്തിയ പതിനാലംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘമാണ് അറ്റകുറ്റ പണികള്‍ നടത്തുന്നത്. സംഘത്തില്‍ യുദ്ധവിമാനത്തിന്റെ നിര്‍മ്മാതാക്കളായ അമേരിക്കന്‍ കമ്പനിയിലുള്ള വിദഗ്ധരുമുണ്ട്. എയര്‍ ഇന്ത്യയുടെ ഹാങ്ങറിലേക്ക് മാറ്റിയ വിമാനം നിലവില്‍ ബ്രിട്ടീഷ് സംഘത്തിന്റെ നിയന്ത്രണത്തിലാണുള്ളത്. 
 
യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിടുന്നതിന്റെ വാടക അദാനി കമ്പനി ബ്രിട്ടീഷ് അധികൃതത്തില്‍ നിന്ന് ഈടാക്കും. പ്രതിദിനം 20000 രൂപവരെ വാടക വന്നേക്കും. അതേസമയം വിമാനം ലാന്‍ഡ് ചെയ്യാന്‍ 2 ലക്ഷം രൂപ വരെ നല്‍കേണ്ടിവരും. കഴിഞ്ഞദിവസം യുദ്ധവിമാനത്തെ കൊണ്ടുപോകാന്‍ എത്തിയ ചരക്ക് വിമാനത്തിനും ലാന്‍ഡിങ് ചാര്‍ജ് നല്‍കേണ്ടിവരും.
 
വിമാനം തിരികെ കൊണ്ടുപോകാനായി ബ്രിട്ടനില്‍ നിന്നുള്ള കൂറ്റന്‍ ചരക്ക് വിമാനമായ എയര്‍ബസ് അറ്റ്ലസ് എന്ന വിമാനമാണ് എത്തിയത്. സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ വിമാനം ചരക്ക് വിമാനത്തില്‍ തിരികെ കൊണ്ടുപോകാനാണ് പദ്ധതി. സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ യുദ്ധവിമാനത്തിന്റെ ചിറകുകള്‍ അഴിച്ചുമാറ്റി ചരക്ക് വിമാനത്തില്‍ കൊണ്ടുപോകും. അമേരിക്കന്‍ നിര്‍മ്മിതമായ അത്യാധുനിക യുദ്ധവിമാനമാണ് എഫ്-35. ഇറാനെതിരെ ഇസ്രായേല്‍ വ്യോമാ ആക്രമണത്തിലെ മുന്‍നിര പോരാളികളാണ് ഈ യുദ്ധവിമാനങ്ങള്‍. ഇവയെ റഡാറുകള്‍ക്ക് പോലും കണ്ടെത്താന്‍ അസാധ്യമാണ്.
 
ബ്രിട്ടന്റെ വിമാന വാഹിനി കപ്പലില്‍ നിന്ന് കേരളതീരത്ത് നിന്ന് 100 നോട്ടിക്കല്‍ മൈല്‍ ദൂരെ നിന്ന് പറന്നുയര്‍ന്ന വിമാനം സാങ്കേതിക പ്രശ്നങ്ങള്‍ കാരണം തിരുവനന്തപുരത്ത് ഇന്ത്യന്‍ പ്രതിരോധ വകുപ്പിന്റെ അനുമതിയോടെ ഇറക്കേണ്ടി വരുകയായിരുന്നു. വലിയ സുരക്ഷയും വിമാനത്തിന് നല്‍കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍