സഹകരണ ബാങ്ക് പ്രതിസന്ധി: മുഖ്യമന്ത്രിയും മന്ത്രിമാരും സത്യഗ്രഹ സമരം തുടങ്ങി, കേരളത്തിന്റെ വളര്‍ച്ചയില്‍ ഒരു പങ്കും വഹിക്കാന്‍ ബിജെപിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് പിണറായി വിജയൻ

വെള്ളി, 18 നവം‌ബര്‍ 2016 (10:36 IST)
സംസ്ഥാനത്തെ സഹകരണ മേഖലയെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും ചേർന്ന് നടത്തുന്ന സത്യാഗ്രഹത്തിന് തുടക്കമായി. ഇന്നു രാവിലെ 10 മുതല്‍ അഞ്ചുവരെ തിരുവനന്തപുരത്ത് റിസര്‍വ് ബാങ്കിനുമുന്നിലാണ് സത്യഗ്രഹം. കേരളത്തിന്റെ വളര്‍ച്ചയില്‍ ഒരു പങ്കും വഹിക്കാന്‍ ബി ജെ പിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും അതിനു സഹായിച്ച സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് അവര്‍ പകരം ചെയ്യുന്നതെന്നും പിണറായി വിജയൻ വ്യക്തമാക്കി.
 
രക്തസാക്ഷി മണ്ഡപത്തിൽനിന്ന് കാൽനടയായിട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സത്യഗ്രഹ വേദിയിലെത്തിയത്. 10 മണിയോടെ സമരവേദിയില്‍ മുഖ്യമന്ത്രിയും  മന്ത്രിമാരും എത്തിച്ചേര്‍ന്നു സമര പന്തലിൽ എത്തിച്ചേർന്നു. സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
 
സി പി എം സംസ്ഥാന സെക്രട്ടേറിയറ്റാണു റിസർവ് ബാങ്കിനു മുന്നിലെ സമരം നിർദേശിച്ചത്. തുടർന്നു തലസ്ഥാനത്തുള്ള ഇടതുമുന്നണി നേതാക്കളുടെ അടിയന്തരയോഗം ചേർന്ന് അത് അംഗീകരിച്ചു. സമരത്തില്‍ പങ്കെടുക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരും എത്തിച്ചേര്‍ന്നിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക