ബാങ്ക് മാനേജരായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; കുട്ടികളുണ്ടാകാത്തതില്‍ ദുഃഖം, ബാങ്കിലെ പരിചയം പ്രണയമായി

ബുധന്‍, 23 ജൂണ്‍ 2021 (14:07 IST)
എസ്ബിഐ ആനന്ദവല്ലീശ്വരം ബ്രാഞ്ചിലെ ഡപ്യൂട്ടി മാനേജരായിരുന്ന എസ്.എസ്.ശ്രീജ (32) ആത്മഹത്യ ചെയ്തത് മക്കളുണ്ടാകാത്തതിന്റെ മാനസിക ബുദ്ധിമുട്ട് മൂലമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭര്‍ത്താവ് വി.എസ്.ഗോപുവാണ് ശ്രീജയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 
 
ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. പാല്‍ വാങ്ങാനായി ഞായറാഴ്ച വൈകുന്നേരം ഏഴ് മണിക്കാണ് ഗോപു പുറത്തുപോയത്. എട്ടുമണിയോടെ വീട്ടില്‍ തിരിച്ചെത്തി. അപ്പോഴാണ് വര്‍ക്ക് ഏരിയയുടെ ഭാഗത്ത് തൂങ്ങിനില്‍ക്കുന്ന നിലയില്‍ ശ്രീജയെ കണ്ടത്. ഉടന്‍തന്നെ കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഗോപുവിന്റെ പ്രായംചെന്ന അച്ഛന്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. സ്രവപരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. മൂന്നുമാസം മുന്‍പ് കോവിഡ് ബാധിച്ചെങ്കിലും ചികിത്സയ്ക്കുശേഷം കോവിഡ് മുക്തയായിരുന്നു.
 
അഞ്ച് വര്‍ഷം മുന്‍പാണ് ശ്രീജയും ഗോപുവും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. എസ്ബിഐ ഉദ്യോഗസ്ഥയായ ശ്രീജയും ഐസിഐസിഐ ബാങ്കിലെ ഇന്‍ഷുറന്‍സ് വിഭാഗം സെയില്‍സ് മാനേജറുമായ ഗോപുവും ബാങ്കില്‍വച്ചാണ് കണ്ടുമുട്ടുന്നത്. പിന്നീട് ഇരുവരുടെയും സൗഹൃദം വളര്‍ന്നു. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും മക്കള്‍ ഉണ്ടാകാത്തതില്‍ ഇരുവര്‍ക്കും മനപ്രയാസമുണ്ടായിരുന്നു. 
 
ഗര്‍ഭധാരണത്തിനായി ഇവര്‍ ചികിത്സ നടത്തിയിരുന്നു. എന്നാല്‍, അതിനിടയിലാണ് ശ്രീജയ്ക്ക് കോവിഡ് ബാധിച്ചത്. ഗര്‍ഭധാരണ ചികിത്സ മുടങ്ങി. ഇത് ശ്രീജയ്ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി. ഈ മനപ്രയാസം ആയിരിക്കും ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍