ഉമ്മന്‍ചാണ്ടിയുടെ മരണം: സംസ്ഥാനത്തെ ബാങ്കുകള്‍ക്കും ഇന്ന് അവധി

ചൊവ്വ, 18 ജൂലൈ 2023 (08:28 IST)
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് പൊതു അവധി. പ്രൊഫഷണല്‍ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകം. കേരളത്തില്‍ ഇന്ന് ബാങ്കുകളും പ്രവൃത്തിക്കില്ല. കാലിക്കറ്റ്, കേരള, എംജി, കണ്ണൂര്‍ സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ല. സംസ്ഥാനത്ത് ഇന്നും നാളെയും ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ രണ്ട് ദിവസങ്ങളിലായി നടത്താനിരുന്ന എല്ലാ പൊതുപരിപാടികളും മാറ്റിവയ്ക്കും. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ നടക്കില്ല. 
 
ഇന്ന് പുലര്‍ച്ചെ 4.25 നാണ് ഉമ്മന്‍ചാണ്ടിയുടെ മരണം സ്ഥിരീകരിച്ചത്. അര്‍ബുദ ബാധിതനായ അദ്ദേഹം കുറച്ച് നാളുകളായി ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടെയാണ് ഉമ്മന്‍ചാണ്ടിയുടെ വേര്‍പാട്. മകന്‍ ചാണ്ടി ഉമ്മന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗ വാര്‍ത്ത കേരളത്തെ അറിയിച്ചത്. 79 വയസ്സായിരുന്നു. 
 
രണ്ട് തവണകളായി ഏഴ് വര്‍ഷം കേരളത്തിന്റെ മുഖ്യമന്ത്രിയായ നേതാവാണ് ഉമ്മന്‍ചാണ്ടി. തൊഴില്‍, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായും പ്രതിപക്ഷ നേതാവായും ഉമ്മന്‍ചാണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. 
 
അരനൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോര്‍ഡ്. 1970 മുതല്‍ 2021 വരെ തുടര്‍ച്ചയായി 12 തവണയാണ് പുതുപ്പള്ളി മണ്ഡലത്തില്‍ ജയിച്ച് ഉമ്മന്‍ചാണ്ടി നിയമസഭയിലെത്തിയത്. നിലവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എഐസിസി ജനറല്‍ സെക്രട്ടറിയുമാണ്. 
 
ഭാര്യ - മറിയാമ്മ (കനറാ ബാങ്ക് മുന്‍ ഉദ്യോഗസ്ഥ) 
 
മക്കള്‍ - മറിയം ഉമ്മന്‍, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍ 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍