പുതിയ മന്ത്രി ഉടൻ ഉണ്ടാവില്ല; ശശീന്ദ്രൻ നിരപരാധിയെങ്കിൽ തിരികെ കൊണ്ടുവരണമെന്ന് ശരത് പവാർ

ചൊവ്വ, 28 മാര്‍ച്ച് 2017 (20:24 IST)
ലൈംഗിക ചുവയോടെ സംസാരിച്ചെന്ന ആരോപണത്തെ തുടർന്ന് മന്ത്രിസ്ഥാനം രാജിവച്ച എകെ ശശീന്ദ്രന്‍ നിരപരാധിയെങ്കിൽ തിരികെ കൊണ്ടുവരണമെന്ന് പാർട്ടി അധ്യക്ഷൻ ശരദ് പവാർ.

പവാർ നിലപാട് വ്യക്തമാക്കിയതോടെ ശശീന്ദ്രനു പകരം എൻസിപിയ്ക്ക് പുതിയ മന്ത്രി ഉടൻ ഉണ്ടാവില്ല. പകരം മന്ത്രിവേണമോയെന്ന് തിങ്കളാഴ്ചയ്ക്കകം തീരുമാനിക്കും.

അന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ശരദ് പവാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാലതാമസം ഉണ്ടാകുമെന്നതിനാല്‍ അന്വേഷണം സിറ്റിംഗ് ജഡ്ജിയെ ഏല്‍പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിട്ടുണ്ട്.

ഏതൊക്കെ വിഷയങ്ങളിലാണ് ജ്യുഡീഷ്യല്‍ അന്വേഷണം നടക്കേണ്ടതെന്ന് ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം  തീരുമാനിക്കും.

ഗതാഗതമന്ത്രി സ്ഥാനം തോമസ് ചാണ്ടി എംഎൽഎയ്ക്ക് നൽകണമെന്ന് സംസ്ഥാന എൻസിപി നേതൃയോഗം തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെടാനും ധാരണയായിരുന്നു.

ശശീന്ദ്രനെ പാർലമെന്ററി പാർട്ടി നേതാവാക്കാനും എംഎൽഎ ഹോസ്റ്റലിൽ ചേർന്ന നേതൃയോഗം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാർട്ടി ദേശീയ അധ്യക്ഷന്റെ ഇടപെടൽ ഉണ്ടായത്.

തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിനോടു സിപിഎം കേന്ദ്ര നേതൃത്വത്തിനു വിയോജിപ്പുണ്ടെന്ന റിപ്പോര്‍ട്ടും നിലനില്‍ക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക